play-sharp-fill
കുവൈത്ത് തീപിടിത്തത്തില്‍ മരണസംഖ്യ 49 ആയി; അപകടം പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് നി​ഗമനം ; തീപിടിത്തമുണ്ടായ എന്‍ബിടിസി കമ്പനി ഉടമ മലയാളിയായ കെ.ജി.എബ്രഹാം; മരിച്ചവരില്‍ കൂടുതൽ ആളുകളും മലയാളികള്‍; പലരുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിൽ ; സംഭവം വിശദമായി അന്വേഷിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം

കുവൈത്ത് തീപിടിത്തത്തില്‍ മരണസംഖ്യ 49 ആയി; അപകടം പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് നി​ഗമനം ; തീപിടിത്തമുണ്ടായ എന്‍ബിടിസി കമ്പനി ഉടമ മലയാളിയായ കെ.ജി.എബ്രഹാം; മരിച്ചവരില്‍ കൂടുതൽ ആളുകളും മലയാളികള്‍; പലരുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിൽ ; സംഭവം വിശദമായി അന്വേഷിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം

സ്വന്തം ലേഖകൻ

കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 49 പേർ വെന്തുമരിച്ച മരിച്ച തൊഴിലാളി ക്യാമ്പ് പ്രമുഖ വ്യവസായ ഗ്രൂപ്പായ നാസര്‍ എം-അല്‍ബദ്ദ ആന്റ് പാര്‍ട്ണര്‍ ജനറല്‍ ട്രേഡിംഗ് കമ്പനി (എന്‍ബിടിസി) യുടേത്.


തിരുവല്ല നിരണം സ്വദേശിയായ കെ.ജി.എബ്രഹാമാണ് മാനേജിംഗ് ഡയറക്ടര്‍. കുവൈത്തിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ആണ് എന്‍ബിടിസി. ഈ കമ്പനി നടത്തുന്ന തൊഴിലാളി ക്യാമ്പിലുള്ളവരാണ് പൊള്ളലേറ്റ് മരിച്ചത്. തീപിടിത്തത്തില്‍ മരിച്ചവരില്‍ 11 പേര്‍ മലയാളികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. 41 മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. മരിച്ചവരിൽ കൂടുതൽ ആളുകളും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിലാണുള്ളതെന്നും ദൃക്സാക്ഷി പറയുന്നു.

സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നതെന്ന് പ്രാഥമിക നി​ഗമനം. സംഭവം വിശദമായി അന്വേഷിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യസഹമന്ത്രി എസ്.ജയശങ്കറും ദുരന്തത്തില്‍ അനുശോചിച്ചു.

കെട്ടിടത്തില്‍ വിവിധ ഫ്ലാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. അപകട സമയത്ത് 160 പേരാണ് ഫ്ലാറ്റുകളില്‍ ഉണ്ടായിരുന്നത്. താഴത്തെ സെക്യൂരിറ്റിയുടെ മുറിയില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്നാണ് വിവരം. ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ച നിലയിലേക്ക് തീ പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്.

വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായ ടി.യു.കുരുവിളയുടെ രാജിയില്‍ കലാശിച്ചത് കെ.ജി.എബ്രഹാം ഉന്നയിച്ച ആരോപണമായിരുന്നു. ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി കുരുവിളയുടെ മക്കള്‍ ഏഴു കോടി രൂപയ്ക്ക് എബ്രഹാമിന് വില്‍ക്കാന്‍ കുരുവിളയുടെ മക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പുറമ്ബോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് എബ്രഹാം ഇടപാടില്‍ നിന്നും പിന്മാറി. ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണം ഉയര്‍ത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നത്. ഈ ഭൂമി വിവാദത്തെക്കുറിച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് മന്ത്രിക്ക് രാജി വയ്ക്കേണ്ടി വന്നത്.

പ്രളയ ദുരിതാശ്വാസത്തിനായി നല്‍കിയ ഫണ്ട് അർഹരിലേക്ക് എത്തിയില്ലെന്നും, ഇനി ഒരു രാഷ്ട്രീയ പാർട്ടികള്‍ക്കും സംഭാവന നല്‍കില്ല എന്നുമുള്ള കെ.ജി.എബ്രഹാമിന്റെ പ്രസ്താവന വിവാദമായിരുന്നു. അടച്ചിടുന്ന വീടുകള്‍ക്ക് നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെയാണ് എബ്രഹാം പ്രസ്താവന നടത്തിയത്. സർക്കാരിന്റെ അഹങ്കാരമാണെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്ത താൻ വിഡ്ഢിയാക്കപ്പെട്ടു എന്നും എബ്രഹാം തുറന്നടിച്ചു. കൊച്ചി മരടില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസ ഹോട്ടല്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്.

അതേസമയം തീപിടിത്തമുണ്ടായ നിര്‍മാണ കമ്ബനിയുടെ മാനേജിംഗ് ഡയറക്ടര്‍ മലയാളി ആണെന്നല്ലാതെ കെ.ജി.എബ്രഹാമിന്റെ പേര് മലയാളത്തിലെ മുന്‍നിര മാധ്യമങ്ങളൊന്നും പരാമര്‍ശിക്കുന്നില്ല. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ അനധികൃതമായി തിങ്ങി പാര്‍ക്കുന്ന കെട്ടിടങ്ങളുടെ ഉടമകളെ പിടികൂടാനും നിയമ നടപടി സ്വീകരിക്കാനും കുവൈറ്റ് ആഭ്യന്തരമന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്.