
സ്വന്തം ലേഖകൻ
പത്തനാപുരം: വനിതാ നേതാക്കളുടെ ചിത്രം മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസെടുത്തു. വിദ്യാർത്ഥി, യുവജന സംഘടനാ ഭാരവാഹിയായിരുന്ന നേതാവ് സാമൂഹികമാധ്യമത്തിലൂടെ പാർട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവർത്തകരുടെയും മോർഫ്ചെയ്ത അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
എസ്.എഫ്.ഐ. ജില്ലാ ഭാരവാഹിയും ഡിവൈഎഫ്‌ഐ. കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അൻവർഷായാണ് വിവാദ നായകൻ. ഇയാളുടെ പേരില്‍ കൊല്ലം റൂറല്‍ സൈബർക്രൈം പൊലീസ് കേസെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപമാനത്തിനിരയായ സിപിഐ. വനിതാനേതാവ് ഉള്‍പ്പെടെ മൂന്നുപേർ സൈബർക്രൈം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിപിഎം. നേതാക്കള്‍ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ ഉത്തരവാദിയായ അൻവർഷായെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കുകയും പാർട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.
മുതിർന്ന വനിതാനേതാക്കളുടെയും പാർട്ടി പ്രവർത്തകരായ പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ അശ്‌ളീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി.
ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടെ സ്‌ക്രീൻഷോട്ടെടുത്ത് സിപിഎം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവനേതാവിനെ ‘പാർട്ടിവിരുദ്ധ പ്രവർത്തനം’ ആരോപിച്ച് അടുത്തിടെ പുറത്താക്കിയത്.
പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതായും ഐ.ടി. ആക്‌ട് അനുസരിച്ച് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും കൊല്ലം റൂറല്‍ സൈബർക്രൈം പൊലീസ് സിഐ. രതീഷ് അറിയിച്ചു.