
എന്‍ജിനീയറിങ് പ്രവേശന പരീക്ഷാസമയത്തില്‍ മാറ്റം; 11.30ന് പരീക്ഷാഹാളില്‍ എത്തണം, വിശദാംശങ്ങള്‍ അറിയാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദൂരസ്ഥലങ്ങളിലുള്ള കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ചിന് തുടങ്ങുന്ന എന്‍ജിനീയറിങ് പ്രവേശനപരീക്ഷാസമയം മാറ്റി. രാവിലെ പത്തിന് തുടങ്ങാനിരുന്ന പരീക്ഷ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന രീതിയിലാണ് മാറ്റം.
ജൂണ്‍ ആറിന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 10ന് വൈകീട്ട് മൂന്നരയ്ക്കും തുടങ്ങും. ഒമ്പതിന് ഐസര്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഐസര്‍ പരീക്ഷയെഴുതുന്നവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ അവര്‍ക്ക് എന്‍ജിനീയറിങ് പരീക്ഷയെഴുതാനുള്ള ദിവസം മാറ്റിനല്‍കാമെന്ന് അറിയിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ അഞ്ചുമുതല്‍ ഒമ്പതുവരെയാണ് എന്‍ജിനീയറിങ് പ്രവേശനപരീക്ഷ. പുതിയ സമയക്രമമനുസരിച്ച് രണ്ടിന് തുടങ്ങുന്ന പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ 11.30ന് റിപ്പോര്‍ട്ട് ചെയ്യണം. ഒന്നരയ്ക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. പത്തിന് വൈകീട്ട് മൂന്നരമുതല്‍ അഞ്ചുവരെ നടക്കുന്ന ഫാര്‍മസി പ്രവേശനപരീക്ഷയ്ക്ക് ഒരുമണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. മൂന്ന് മണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല.
അഡ്മിറ്റ് കാർഡുകൾ
ജൂൺ 5 മുതൽ 9 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എഞ്ചിനീയറിങ്/ ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024- Candidate Portal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.