play-sharp-fill
സംസ്ഥാനത്ത് മഴക്കെടുതിയില്‍ അഞ്ച് മരണം; കോട്ടയത്ത് ഉരുള്‍പൊട്ടി; കൊച്ചി നഗരം  വെള്ളത്തിൽ മുങ്ങി; മരം കടപുഴകി വാഹനങ്ങള്‍ തകര്‍ന്നു; തെക്കൻ കേരളത്തിലും കനത്ത ദുരിതം; ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴക്കെടുതിയില്‍ അഞ്ച് മരണം; കോട്ടയത്ത് ഉരുള്‍പൊട്ടി; കൊച്ചി നഗരം വെള്ളത്തിൽ മുങ്ങി; മരം കടപുഴകി വാഹനങ്ങള്‍ തകര്‍ന്നു; തെക്കൻ കേരളത്തിലും കനത്ത ദുരിതം; ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് വിവിധയിടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു.

ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചിറയില്‍ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. എറണാകുളം വേങ്ങൂരില്‍ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്‍റെ മകൻ എല്‍ദോസ് ആണ് മരിച്ചത്.

കാഞ്ഞങ്ങാട് കൂട്ടുകാർക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. വൈക്കം വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലവർഷക്കാറ്റ് ശക്തമായതോടെ വരും ദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുമെന്നാണ് മുനനറിയിപ്പ്.

കോട്ടയത്തും എറണാകുളത്തും റെഡ് അലർട്ട് മുന്നറിയിപ്പ് ഇന്ന് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടും, കണ്ണൂരും, കാസർകോടും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ടുണ്ട്. ഇടുക്കിയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു. ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണം. കേരളാ തീരത്തേക്ക് കാലവർഷമെത്താൻ അനുകൂലമായ സാഹചര്യം ഒരുങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയില്‍ കോട്ടയത്ത് ഉരുള്‍പൊട്ടലും വ്യാപക കൃഷി നാശവും. ഭരണങ്ങാനത്തിനടുത്ത് ഇടമറുക് ചൊക്കല്ലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴു വീടുകള്‍ നശിച്ചു. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡ് അടക്കം ജില്ലയിലെ പ്രധാന റോഡുകളില്‍ പലതിലും വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്ര ക്ലേശവും രൂക്ഷമാക്കി.

കനത്ത മഴ തെക്കൻ കേരളത്തിലും ദുരിതം വിതച്ചു. തിരുവനന്തപുരം കാട്ടാക്കടയില്‍ ഫാമില്‍ വെള്ളം കയറി അയ്യായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. തിരുവനന്തപുരത്ത് കിള്ളിയാർ കരകവിഞ്ഞതിനെ തുടർന്ന് ജഗതി,മേലാറന്നൂർ എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. വർക്കലയില്‍ പാപനാശം ബലി മണ്ഡപത്തിന് സമീപം കുന്നിടിഞ്ഞു. കൊല്ലത്തും പലയിടത്തും വെള്ളക്കെട്ടുണ്ടായി.

മൂന്ന് മണിക്കൂർ നീണ്ട പെരുമഴ കൊച്ചി നഗരത്തെ വെള്ളക്കെട്ടിലാക്കി. നഗരത്തോട് ചേർന്ന കളമശ്ശേരിയിലും തൃക്കാക്കരയിലും മഴ നിർത്താതെ പെയ്തതോടെ ഇൻഫോപാർക്ക് മുതല്‍ നിരവധി വീടുകളും കടകളും വെള്ളത്തിലായി.

ലഘുമേഘ വിസ്ഫോടനത്തിന്‍റെ സാധ്യതയാണ് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൊച്ചി നഗരവും പരിസരവും പുഴയായും തോടായും മണിക്കൂറുകള്‍ ഒഴുകി. കളമശ്ശേരി കൈപ്പടമുകളില്‍ ശക്തമായ ഒഴുക്കില്‍ കാർ തോട്ടിലേക്ക് മറിഞ്ഞു.

രാവിലെ ആറര മണി മുതല്‍ തുടർച്ചയായി മൂന്ന് മണിക്കൂർ നിന്ന് പെയ്ത പെരുമഴയിലാണ് കൊച്ചി വെള്ളത്തില്‍ മുങ്ങിയത്. രാവിലെ 9മണിയായതോടെ ഗതാഗതകുരുക്കും നഗരത്തെ നിശ്ചലമാക്കി. ദേശീയപാതയും ദീർഘനേരം ചലനമറ്റു. എം ജി റോഡ് ,ഇടപ്പള്ളി മുതല്‍ ഇൻഫോപാർക്കിനുള്ളിലും വെള്ളക്കെട്ട് രൂക്ഷമായി. പിന്നാലെ കളമശ്ശേരിയിലും തൃക്കാക്കരയിലും 400 അധികം വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി.

എഴുത്തുകാരി ലീലാവതി ടീച്ചറുടെ തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ വീട്ടില്‍ വെള്ളം കയറി പുസ്തകങ്ങള്‍ നശിച്ചു.
തൃക്കാക്കരയിലും കാക്കനാടും കനാല്‍ ശുചീകരണത്തിലെ മെല്ലപ്പോക്കാണ് ദുരിതം ഇരട്ടിയാക്കിയത്. കളമശ്ശേരി മൂലേപ്പാടത്ത് ഫയല്‍ഫോഴ്സ് എത്തി പ്രദേശവാസികളെ മാറ്റി പാർപ്പിച്ചു.