play-sharp-fill
ഭക്ഷ്യസുരക്ഷ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്: പരിശോധനയിലും പിഴത്തുകയിലും വർധന

ഭക്ഷ്യസുരക്ഷ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്: പരിശോധനയിലും പിഴത്തുകയിലും വർധന

 

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത് അതോടൊപ്പം പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ പിഴയിനത്തില്‍ ഈടാക്കി. 10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തു. കഴിഞ്ഞ വര്‍ഷം 982 അഡ്ജ്യൂഡിക്കേഷന്‍ കേസുകളാണ് ഫയല്‍ ചെയ്തത്. 760 പ്രോസിക്യൂഷന്‍ കേസുകളും ഫയല്‍ ചെയ്തു. 7343 റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 9642 കോമ്ബൗണ്ടിംഗ് നോട്ടീസുകളും 438 ഇമ്ബ്രൂവ്‌മെന്റ് നോട്ടീസുകളും നല്‍കി. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ ശക്തമായ പരിശോധനകള്‍ തുടര്‍ന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

ഷവര്‍മ്മ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മാത്രം 6531 പരിശോധനകള്‍ നടത്തി. നിയമലംഘനം കണ്ടെത്തിയ 2064 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി 85,62,600 രൂപ പിഴ ഈടാക്കി. സമഗ്രമായ പരിശോധനകള്‍ നടത്തുന്നതിനായി വകുപ്പില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ 448 സ്ഥാപനങ്ങളില്‍ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം പരിശോധനകള്‍ നടത്തി. സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും മെഡിക്കല്‍ കോളേജ് കാന്റീനുകള്‍ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്‌ക്വാഡുകള്‍ പരിശോധിച്ചു. സ്‌കൂള്‍ പരിസരങ്ങളിലുള്ള 116 സ്ഥാപനങ്ങളില്‍ നിന്നും 721 സാമ്പിളുകള്‍‍ ശേഖരിച്ച്‌ തുടര്‍ പരിശോധനകള്‍ക്കായി കൈമാറി. ഏലയ്ക്ക, ശര്‍ക്കര തുടങ്ങിയ നിര്‍മ്മാണ വിതരണ കേന്ദ്രങ്ങളിലെല്ലാം സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധിച്ചു. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനാല്‍ 60 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വയ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ മത്സ്യം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ മത്സ്യയിലൂടെ 5276 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മോശമായ 7212 കിലോ മത്സ്യം നശിപ്പിച്ചു. 2,58,000 രൂപ വിവിധ കാരണങ്ങളാല്‍ പിഴ ഈടാക്കി. ഭക്ഷണ പാക്കറ്റുകളില്‍ ലേബല്‍ പതിക്കുന്നത് നിര്‍ബന്ധമാക്കുകയും ഇത് ഉറപ്പു വരുത്തുന്നതിനായി നടത്തിയ ഓപ്പറേഷന്‍ ലേബലില്‍ 791 പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് മാത്രം 122 അഡ്ജ്യൂഡിക്കേഷന്‍ കേസുകള്‍ ഫയല്‍ ചെയ്തു. ഇതോടൊപ്പം ഓണം, ക്രിസ്തുമസ്, ന്യൂ ഇയര്‍ പ്രമാണിച്ച്‌ ചെക്ക് പോസ്റ്റുകളില്‍ ഉള്‍പ്പടെ സ്‌പെഷ്യല്‍ പരിശോധനകളും വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി.