
കോഴിക്കോട്: ബാലുശ്ശേരി എകലൂരിൽ പിതാവിനെ മർദിച്ചു കൊലപ്പെടുത്തിയ മകൻ പിടിയിൽ. ബാലുശ്ശേരി എകലൂർ സ്വദേശി ദേവദാസിനെയാണ് (61) മകൻ മർദിച്ചു കൊന്നത്. സംഭവത്തിൽ മകൻ അക്ഷയ്‌യെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി ഏഴോടെയാണ് പരിക്കേറ്റ നിലയിൽ ദേവദാസനെ മകൻ ബാലുശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചത്. കട്ടിലിൽ നിന്ന് വീണു പരിക്കേറ്റെന്നു പറഞ്ഞാണ് ദേവദാസിനെ അക്ഷയ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ദേവദാസിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകൻ അക്ഷയ് ദേവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനെ തുടർന്നാണ് പിതാവിനെ വീട്ടിനുള്ളിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച വിവരം പുറത്തറിഞ്ഞത്. ലഹരിമരുന്ന് വാങ്ങാൻ പണം ആവശ്യപ്പെട്ടായിരുന്നു അക്ഷയ് ദേവ് പിതാവിനെ മര്‍ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛനും മകനും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടർന്ന് മകൻ അച്ഛനെ മർദിക്കുകയും പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മകന്റെ മർദനമാണ് മരണകാരണമായതെന്നും പോലീസ് പറഞ്ഞു. അതേസമയം, പ്രതിയായ അക്ഷയ് ദേവ് ലഹരിക്കടിമയാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് ദേവിനെ ബാലുശ്ശേരി സി.ഐ. മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തു.







