ഹണിമൂണിനിടെ ഭര്‍ത്താവ് ഭാര്യയെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് വിളിച്ച് അധിക്ഷേപിച്ചു ; 3 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി
ഭാര്യയെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് വിളിച്ച് അപമാനിച്ച ഭര്‍ത്താവിന് 3 കോടി രൂപയിട്ട് ബോംബെ ഹൈക്കോടതി. ഭര്‍ത്താവില്‍ നിന്ന് ശാരീരിക പീഡനത്തിന് ഇരയായ സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹണിമൂണ്‍ സമയത്ത് ഭര്‍ത്താവ് തന്നെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് വിളിച്ച് അപമാനിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.
ഇത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുന്നുവെന്നും സ്ത്രീയുടെ ആത്മാഭിമാനത്തെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. അമേരിക്കയില്‍ താമസിക്കുന്ന ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയും ബോംബെ ഹൈക്കോടതി തള്ളി. വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യക്ക് ഭര്‍ത്താവ് മൂന്ന് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്‌ക്കോടതിയുടെ ഉത്തരവും ഹൈക്കോടതി ശരിവച്ചു.
യുവതിയും ഭര്‍ത്താവും അമേരിക്കന്‍ പൗരന്മാരാണ്. 1994 ജനുവരി 3 ന് മുംബൈയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. പിന്നീട് അമേരിക്കയിലേക്ക് പോയ ഇവര്‍ 2005-2006 ഓടെ മുംബൈയിലെത്തി ഒരുമിച്ച് താമസം തുടങ്ങി. യുവതി മുംബൈയില്‍ ജോലി നോക്കുകയും പിന്നീട് 2014-15 കാലഘട്ടത്തില്‍ ഭര്‍ത്താവ് അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017-ല്‍ യുവാവ് അവിടെയുള്ള കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും ഭാര്യക്ക് സമന്‍സ് അയയ്ക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ ഗാര്‍ഹിക പീഡന നിയമപ്രകാരം ഭാര്യ മുംബൈ മജിസ്ട്രേറ്റ് കോടതിയിലും ഹര്‍ജി നല്‍കി. 2018-ല്‍ അമേരിക്കയിലെ ഒരു കോടതി ദമ്പതികൾ വിവാഹമോചനം അനുവദിച്ചിരുന്നു.
അമേരിക്കയില്‍ വെച്ച് ഇയാള്‍ തന്നെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കിയതായും ഭാര്യ ആരോപിക്കുന്നു. മാത്രമല്ല, തനിക്ക് മറ്റ് പുരുഷന്മാരുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. അവിഹിത ബന്ധം ഉണ്ടെന്ന് സമ്മതിക്കുന്നതുവരെ ഭര്‍ത്താവ് തന്നെ രാത്രി ഉറങ്ങാന്‍ അനുവദിച്ചിരുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ ആരോപിച്ചു.
1999 നവംബറില്‍ ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ബഹളം കേട്ട് അയല്‍ക്കാര്‍ ലോക്കല്‍ പോലീസിനെ വിളിക്കുകയും ഗാര്‍ഹിക പീഡനം ആരോപിച്ച് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്നും യുവതി പറയുന്നു. എന്നാല്‍ താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ലെന്നും തന്റെ മുഖത്ത് മുറിവിന്റെ പാടുകള്‍ ശ്രദ്ധിച്ച പൊലീസ് സ്വയം നടപടിയെടുക്കുകയുമായിരുന്നുവെന്നും യുവതി പറയുന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ച ഭര്‍ത്താവിന് കൗണ്‍സിലിംഗിന് വിധേയനാകേണ്ടി വന്നിരുന്നുവെന്നും യുവതി ചൂണ്ടിക്കാട്ടി.
2008ല്‍ ഭര്‍ത്താവ് തന്നെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് താന്‍ തന്റെ വീട്ടിലേക്ക് പോയെന്നും യുവതി പറഞ്ഞു. വിവാഹസമയത്ത് തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നതായും അവര്‍ ആരോപിച്ചു.
2017 മുതല്‍ ഭാര്യക്ക് പ്രതിമാസം 1,50,000 രൂപ ജീവനാംശം നല്‍കണമെന്നും രണ്ട് മാസത്തിനകം മൂന്ന് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഭര്‍ത്താവിനോട് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന്, കീഴ്ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് സെഷന്‍സ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുകയായിരുന്നു.