മിലൻ അവസാനമായി സ്കൂളിലെത്തി; നിറകണ്ണുകളോടെ സഹപാഠികള്‍; ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ കുർബാനയ്ക്കിടയിൽ കുഴഞ്ഞ് വീണു മരിച്ച മിലൻ പോളിന് യാത്രാമൊഴിയേകി പ്രിയ കൂട്ടുകാർ

Spread the love

കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിന്‍റെ പടികടന്നു മിലൻ പോള്‍ അവസാനമായി എത്തിയപ്പോള്‍ സഹപാഠികളും അധ്യാപകരും നിറകണ്ണുകളോടെ യാത്രാമൊഴിയേകി.

video
play-sharp-fill

തന്നെ ഏറെ സ്നേഹിച്ച സഹപാഠികള്‍ക്കും അധ്യാപകർക്കും നടുവില്‍ സ്കൂളിലെ ഓഡിറ്റോറിയത്തില്‍ മിലൻ ചേതനയറ്റു കിടന്നു. കൈയില്‍ കരുതിയ ഓരോ പിടി പുഷ്പങ്ങളും സമർപ്പിച്ച്‌ പ്രിയ കൂട്ടുകാർ അവനു യാത്രാമൊഴിയേകി. കരഞ്ഞു തളർന്ന മാതാപിതാക്കള്‍ ആ കാഴ്ച്ചകള്‍ കാണാനാകാതെ വിതുമ്പിക്കരഞ്ഞു.
ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിലെ പ്ലസ്‌വണ്‍ വിദ്യാർഥി മിലൻ പോളിനു സഹപാഠികള്‍ യാത്രാമൊഴിയേകുന്ന കാഴ്ച ഹൃദയഭേദകമായി മാറി.

ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ ഞായറാഴ്ച രാവിലെ ഏഴിന്‍റെ വിശുദ്ധ കുർബാനയില്‍ കാറോസൂസ പ്രാർഥന ചൊല്ലിക്കൊണ്ടിരിക്കെ പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു മിലൻ. ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനക്കല്ല് നരിവേലി നെല്ലാക്കുന്നില്‍ പോള്‍ ജേക്കബ് – സോണി മാത്യു ദമ്പതികളുടെ ഏക മകനായിരുന്നു മിലൻ പോള്‍.

പോസ്റ്റ്മോർട്ടം നടപടികള്‍ക്കു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണു മിലന്‍റെ മൃതദേഹം ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിലെത്തിച്ചത്.
തുടർന്നു പൊതുദർശനത്തിനു വച്ച മൃതദേഹത്തില്‍ സഹപാഠികളും അധ്യാപകരുമൊന്നാകെ അന്തിമോപാചാരമർപ്പിച്ചു.

സ്കൂള്‍ മാനേജർ റവ. ഡോ. ജോണ്‍ പനച്ചിക്കല്‍, പ്രിൻസിപ്പല്‍ ഫാ. ആന്‍റണി തോക്കനാട്ട്, അസിസ്റ്റന്‍റ് മാനേജർ ഫാ. ടിജോ ജോസഫ്, വൈസ് പ്രിൻസിപ്പല്‍മാരായ ഫാ. ഷിജു കണ്ടപ്ലാക്കല്‍, ചെറിയാൻ കെ. ഏബ്രഹാം, ആലീസ് തോമസ്, സിസ്റ്റർ സുമ, ബെനഡിക്ടൈൻ ഹോസ്റ്റല്‍ ഡയറക്ടർ ഫാ. ജോസ് പുഴക്കര, പിടിഎ പ്രസിഡന്‍റ് ജോസ് ആന്‍റണി തുടങ്ങി നിരവധിപേർ അന്തിമോപചാരമർപ്പിച്ചു.

മിലന്‍റെ സംസ്കാരം ഇന്നു രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്‍റെ കാർമികത്വത്തില്‍ ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ നടക്കും.