![മഞ്ഞ് പാളി സിംഹാസനമാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുത്തശ്ശി നിമിഷങ്ങള്‍ക്കുള്ളില്‍ കാണാതായി.. മഞ്ഞ് പാളി സിംഹാസനമാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുത്തശ്ശി നിമിഷങ്ങള്‍ക്കുള്ളില്‍ കാണാതായി..](https://i0.wp.com/thirdeyenewslive.com/storage/2019/03/IMG_20190303_234321.jpg?fit=650%2C379&ssl=1)
മഞ്ഞ് പാളി സിംഹാസനമാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുത്തശ്ശി നിമിഷങ്ങള്‍ക്കുള്ളില്‍ കാണാതായി..
സ്വന്തംലേഖകൻ
ഐസ്‌ലന്‍ഡിലെ യോല്‍കുല്‍സാര്‍ലോണിനടുത്തുള്ള ഡയമണ്ട് ബീച്ചില്‍ സിംഹാസനത്തിന്റെ ആകൃതിയിലുള്ള ഐസു കട്ട കണ്ടപ്പോള്‍ ജൂഡിത്ത് സ്‌ട്രെങ് എന്ന 77 കാരിക്ക് അതില്‍ ഇരുന്ന് ഒരു ഫോട്ടോയെടുക്കണമെന്ന് തോന്നി. തന്റെ ചെറുമക്കളുടെ കൈയില്‍ ഫോണ്‍ നല്‍കി മുത്തശ്ശി തന്റെ ആഗ്രഹം സാധിച്ചു. ഫോട്ടോ എത്രയെടുത്തിട്ടും ജൂഡിത്തിന് മതിയായില്ല. ഐസ് പാളിയുടെ മുകളിലേക്ക് കയറി ജൂഡിത്ത് മുത്തശ്ശി വീണ്ടും വീണ്ടും ഫോട്ടെയെടുത്തു. ഇതിനിടെ മഞ്ഞുപാളി അകന്നു പോകുന്നത് ഫോട്ടോയെടുക്കുന്ന കൊച്ചുമകന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. കടലിനടുത്തേക്ക് മഞ്ഞുപാളി കൂടുതല്‍ നീങ്ങി. ഇതിനിടെ മുത്തശ്ശിയെ പെട്ടെന്ന് കാണാതായി.മക്കളും കൊച്ചു മക്കളും നോക്കി നില്‍ക്കെ മുത്തശ്ശിയെ ഒരു വലിയ തിര കൊണ്ടുപോകുകയായിരുന്നു. മുത്തശ്ശിയേയും മഞ്ഞ് സിംഹാസനത്തെയും ഒരുമിച്ച് തിരകൊണ്ടുപോയി. രക്ഷിക്കാനായി ബന്ധുക്കള്‍ അലറി വിളിച്ചു. ഒടുവില്‍ ഫ്‌ളോറിഡയില്‍ നിന്ന് ആ വഴി വരികയായിരുന്ന ഒരു ബോട്ട് ക്യാപ്റ്റന്‍ റാന്‍ഡി ലകൗണ്ട് അവരെ രക്ഷിക്കുകയായിരുന്നു.
കടലില്‍ വീഴുന്നതിനു മുന്‍പ് ഇവരുടെ ചെറുമകള്‍ ക്രിസ്റ്റിന്‍ മുത്തശ്ശിയുടെ ഈ ചിത്രങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തു. അതിലെ ഓരോ ഫോട്ടോയും കരയില്‍ നിന്നും ജൂഡീത്ത് കൂടുതല്‍ അകന്നു പോകുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. ഫോട്ടോസ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. മഞ്ഞ് സിംഹാസനത്തിലിരിക്കുന്ന മുത്തശ്ശിയുടെ ചിത്രത്തിന് 6600 റീട്വീറ്റുകളുണ്ടായി.