ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പുതിയതായി 50 ഡോക്ടര്‍മാര്‍ ; കാര്‍ഡിയോളജി, പീഡിയാട്രിക്‌സ് അടക്കമുള്ള തസ്തികകള്‍ അനുവദിച്ചത് മന്ത്രിസഭാ യോഗത്തില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ് എന്നിവയടക്കം പുതിയതായി 50 തസ്തികകള്‍ അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി.

ഒരു പ്രൊഫസര്‍, 12 അസോസിയേറ്റ് പ്രൊഫസര്‍, 17 അസിസ്റ്റന്റ് പ്രൊഫസര്‍, 20 സീനിയര്‍ റെസിഡന്റ് തസ്തികളാണ് അനുവദിച്ചിട്ടുള്ളത്. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ് വിഭാഗങ്ങളില്‍ ഉള്‍പ്പെടെ പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നാളായുള്ള ആവശ്യത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയായിരുന്നു എന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളജിലെ ചികിത്സാ സൗകര്യങ്ങളില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടവരുന്ന തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു. പുതിയതായി 100 എംബിബിഎസ് സീറ്റുകള്‍ക്കും 60 ബി.എസ്‌സി നഴ്‌സിങ് സീറ്റുകള്‍ക്കും അനുമതി ലഭ്യമായതിനു പിന്നാലെയാണ് ഇപ്പോള്‍ 50 പുതിയ ഡോക്ടര്‍ തസ്തികകളും അനുവദിക്കപ്പെടുന്നത്.

മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്കായുള്ള പുതിയ ബ്ലോക്കുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. രോഗികള്‍ക്ക് പരിശോധനകള്‍ക്കായുള്ള വിവിധ ലാബുകള്‍ പുതിയതായി പ്രവത്തനം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഹോസ്റ്റലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.

കോളജിന് പുതിയ ബസുകളും അനുവദിച്ചിരുന്നു. മെഡിക്കല്‍ കോളജിലെ ഇന്റേണല്‍ റോഡുകള്‍ക്കായി 18.25 കോടി രൂപ അനുവദിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് റോഡ് നിര്‍മിക്കുന്നതിനായി 5 കോടി രൂപ അനുവദിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.