1990ലെ പത്താംക്ലാസുകാര്‍; പഠിക്കുന്ന സമയത്ത് വെറും സഹപാഠികൾ; പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ വാട്‌സാപ്പിലെത്തിയപ്പോള്‍ അവിവാഹിതരെ തിരിച്ചറിഞ്ഞ കൂട്ടുകാർ  മിന്നുകെട്ടും  നടത്തി; പ്രായത്തെ മറന്നുകൊണ്ടുള്ള  ഒത്തുചേരല്‍ ; ഒരേ ക്ളാസില്‍ പഠിച്ച സഹപാഠികളുടെ വിവാഹവും പാട്ടും നൃത്തവും വിഭവസമൃദ്ധമായ സദ്യയുമൊക്കെ പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ആഘോഷമാക്കി

Spread the love

സ്വന്തം ലേഖകൻ 

കണ്ണൂര്‍: മുപ്പത്തിമൂന്ന് വര്‍ഷത്തിനു ശേഷം സഹപാഠിനിയെ താൻ പഠിച്ച സ്‌കൂളില്‍ നിന്നും പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ  തോട്ടടയിലെ പി.കെ രാജേഷ് ജീവിതസഖിയാക്കിയത് കൗതുകമായി.

തോട്ടടയിലെ പി.കെ രാജേഷാണ് കോയ്യോട് സ്വദേശിനിയെ വി. ഷൈനിയെയാണ് ജീവിതസഖിയാക്കിയത്. 48- വയസിലാണ് പ്രായത്തെ മറന്നുകൊണ്ടുള്ള ഇരുവരുടെയും ഒത്തുചേരല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1990- ചാല ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ എസ്. എസ്. എല്‍. സി ബാച്ചുകാരായിരുന്നു ഇരുവരും. എന്നാല്‍ പഠിക്കുന്ന സമയത്ത് ഇരുവരും തമ്മില്‍ വലിയ പരിചയമോ അടുപ്പമോമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം സഹപാഠികള്‍ ചേര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കണ്ണാടിയെന്ന പേരില്‍ വാട്സ് ആപ്പ് കൂട്ടായ്മയുണ്ടാക്കിയതോടെ എല്ലാവരും വീണ്ടും ഒത്തുചേരുന്നത്. ഈ സമയമാണ് രാജേഷും ഷൈനിയും വിവാഹതിരല്ലെന്ന കാര്യം സഹപാഠികള്‍ അറിയുന്നത്. ഇതോടെ തിരക്കിട്ട വിവാഹ ആലോചനകളും തുടങ്ങി.

ഇരുവരും തമ്മില്‍ ഒന്നിക്കുന്നതാണ് നല്ലതെന്ന് സഹപാഠികള്‍ പറഞ്ഞതോടെ രാജേഷും ഷൈനിയും സമ്മതം മൂളുകയായിരുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയിലെ അംഗങ്ങള്‍ തന്നെയാണ് കോയ്യാട്ടെ ഷൈനിയുടെ വീട്ടില്‍ വിവാഹ ആലോചനയുമായി പോകുന്നത്. വൈകിവന്ന ആലോചനയാണെങ്കിലും ഷൈനിയുടെ വീട്ടുകാരും രാജേഷിന്റെ കുടുംബവും സമ്മതം മൂളി. ഇതോടെ സിനിമാക്കഥയെ വെല്ലുന്നവിധത്തില്‍ സഹപാഠികള്‍ തമ്മിലുള്ള വിവാഹത്തിന് വഴിയൊരുങ്ങി. എന്നാല്‍ പഠിച്ച സ്‌കൂളില്‍ നിന്നുതന്നെ വിവാഹം നടത്തണമെന്ന ആശയവും കണ്ണാടി പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ മുൻപോട്ടുവെച്ചു.

ഇതിനായി ചാല സ്‌കൂള്‍ അധികൃതരുംതയ്യാറായി. ഇതോടെ നാടടച്ചു വിവാഹം ക്ഷണിക്കാൻ തുടങ്ങി. ഇവരെ പഠിപ്പിച്ച അദ്ധ്യാപകരെയും അക്കാലങ്ങളില്‍ പഠിച്ച പൂര്‍വവിദ്യാര്‍ത്ഥികളെയും നാട്ടുകാരെയും വിവാഹത്തിന് ക്ഷണിച്ചു. ഇതോടെ സഹപാഠികളുടെ വിവാഹം ചാലദേശത്തിന്റെ തന്നെ ആഘോഷമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തോട്ടടയില്‍ നിന്നുമെത്തിയ രാജേഷ് കഴിഞ്ഞ ദിവസം ചാലഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലൊരുക്കിയ മണ്ഡപത്തില്‍ മിന്നു കെട്ടി.

കൂട്ടുകാരുടെ കുരവയുടെയും വാദ്യമേളത്തിന്റെയും ആഹ്ളാദം നിറഞ്ഞ പശ്ചാത്തലത്തില്‍ ഷൈനിയെ താലികെട്ടി ജീവിത സഖിയാക്കി രാജേഷ് വീട്ടിലേക്ക്. ഒരേ ക്ളാസില്‍ പഠിച്ച സഹപാഠികളുടെ വിവാഹവും പാട്ടും നൃത്തവും വിഭവസമൃദ്ധമായ സദ്യയുമൊരുക്കി കണ്ണാടി പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ആഘോഷമാക്കി മാറ്റുകയും ചെയ്തു.