
സ്വന്തം ലേഖിക
കോട്ടയം : നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയും കുതിച്ചു കയറിയതോടെ സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന ഇടത്തരം ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായി. ഈ മാസം ശബരിമല സീസണും ആരംഭിക്കുകയാണ്.സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയേ ഈടാക്കാനാവൂ. നഷ്ടം സഹിച്ച് കട നടത്താൻ കഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു തവണയായി 302 രൂപ വര്‍ദ്ധിപ്പിച്ചതോടെ 1840 രൂപയായി. 12 മണിക്കൂര്‍ ഉപയോഗിക്കാനേ തികയൂ. പച്ചക്കറി, ഇറച്ചി, മീൻ വിലയും വര്‍ദ്ധിച്ചു.
ഒരു തൂശനിലയ്ക്ക് അഞ്ചു രൂപയായി. തൊഴിലാളിയ്ക്ക് 900 -1000 രൂപയാണ് ദിവസക്കൂലി. കൂടുതലും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. വാടകകെട്ടിടത്തിലാണെങ്കില്‍ ഉയര്‍ന്ന വാടക നല്‍കണം. ഇതിനിടയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അടിക്കടിയുള്ള പരിശോധന. പിഴയും കൈമടക്കുമായി വലിയ തുക ഇതിന് മാറ്റിവയ്ക്കേണ്ടി വരും. ഒറ്റയടിക്ക് ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചാല്‍ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട്. ചെറിയ തോതിലെങ്കിലും ഘട്ടംഘട്ടമായി കൂട്ടിയാല്‍ മാത്രമേ മേഖലയിലുള്ളവര്‍ക്ക് മുന്നോട്ടു പോകാനാകൂ. രണ്ട്, മൂന്ന് സിലിണ്ടര്‍ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകള്‍ക്ക് നിലവിലെ വിലയില്‍ ഒരുമാസം 23,000 മുതല്‍ 67,000 രൂപ വരെ അധിക ചെലവ് വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഷ്ടം സഹിച്ച് നടത്തിക്കൊണ്ടു പോകാൻ കഴിയാത്തതിനാല്‍ സമീപകാലത്ത് 18 ഹോട്ടലുകള്‍ ജില്ലയില്‍ അടച്ചു പൂട്ടിയെന്നാണ് ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാക്കള്‍ പറയുന്നത്. ഹോട്ടലുകളുടെ വയറ്റത്തടിച്ച് അനധികൃത വഴിയോരക്കച്ചവടവും തകൃതിയായി നടക്കുകയാണ്. ലൈസൻസും ഫീസും മറ്റ് വൻ ചാര്‍ജുകളും നല്കി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഇവയൊന്നുമില്ലാതെ റോഡരികില്‍ പടുതയും വലിച്ചു കെട്ടി അനധികൃത കച്ചവടക്കാര്‍ പണം കൊയ്യുന്നത്.