Thursday, April 23, 2026

‘അട്ടിമറിസ്താൻ’; ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ വീഴ്ത്തി അഫ്ഗാനിസ്താന്റെ കുതിപ്പ്; ജയിച്ചുകയറിയത് ഏഴ് വിക്കറ്റിന്; പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പുണെ: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെയും വീഴ്ത്തി അഫ്ഗാനിസ്താന്റെ കുതിപ്പ്.

242 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവര്‍ ഏഴ് വിക്കറ്റിനാണ് ജയിച്ചുകയറിയത്. ഇതോടെ ഈ ലോകകപ്പില്‍ അഫ്ഗാൻ വീഴ്ത്തിയ മുൻ ചാമ്ബ്യന്മാരുടെ എണ്ണം മൂന്നായി. നേരത്തെ ഇംഗ്ലണ്ടിനെയും പാകിസ്താനെയും അവര്‍ മറിച്ചിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

45.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്കക്കെതിരെ അഫ്ഗാൻ വിജയം പിടിച്ചത്. ഇതോടെ പോയന്റ് പട്ടികയില്‍ പാകിസ്താനെയും ശ്രീലങ്കയെയും മറികടന്ന് അവര്‍ അഞ്ചാം സ്ഥാനത്തെത്തി.

തകര്‍ച്ചയോടെയായിരുന്നു അഫ്ഗാന്റെ തുടക്കം. നാല് പന്ത് നേരിട്ടിട്ടും റണ്‍സൊന്നുമെടുക്കാനാവാത്ത റഹ്മാനുല്ല ഗുര്‍ബാസിനെ ദില്‍ഷൻ മധുശങ്ക ബൗള്‍ഡാക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, സഹ ഓപണര്‍ ഇബ്രാഹിം സദ്റാനും വണ്‍ഡൗണായെത്തിയ റഹ്മത്ത് ഷായും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്ത് മികച്ച അടിത്തറയിട്ടു.

ഇരുവരും പുറത്തായ ശേഷം എത്തിയ ഹഷ്മതുല്ല ഷാഹിദിയും അസ്മതുല്ല ഒമര്‍സായിയും ചേര്‍ന്ന് അഫ്ഗാനെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 104 പന്തില്‍ 111 റണ്‍സാണ് അടിച്ചെടുത്തത്. ഷാഹിദി 74 പന്തില്‍ 58 റണ്‍സുമായും ഒമര്‍സായി 63 പന്തില്‍ 73 റണ്‍സുമായും പുറത്താകാതെ നിന്നു.
ശ്രീലങ്കക്കായി ദില്‍ഷൻ മധുശങ്ക രണ്ടും കസുൻ രജിത ഒന്നും വിക്കറ്റ് നേടി.