
സെമി ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ; ലഖ്‌നൗവില്‍ ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം ഇന്ന്
സ്വന്തം ലേഖകൻ
ലഖ്‌നൗ: പൈതൃകമുറങ്ങുന്ന ലഖ്‌നൗവിന്റെ മണ്ണില്‍, തുടര്‍ച്ചയായ ആറാം ജയത്തിലൂടെ സെമി ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു.
ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ ഇന്ത്യ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. അവസാന നാലിലെത്താനുള്ള സാധ്യത നിലനിര്‍ത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. സ്പിന്നര്‍മാര്‍ക്ക് സഹായകരമാകുന്ന പിച്ചില്‍ പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്. അതേ സമയം പ്രധാന താരങ്ങള്‍ക്കെല്ലാം ഫോം നഷ്ടമായതിന്റെ ആശങ്കയിലാണ് ഇംഗ്ലണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പ് നേടിയ ജോസ് ബട്ട്ലറുടെ പോരാളികള്‍ക്ക് ഈ വര്‍ഷത്തെ ലോകകപ്പില്‍ അത്രനല്ല പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിട്ടില്ല. നിലവിലെ ടോപ്-10 റണ്‍സ് ജേതാക്കളിലോ വിക്കറ്റ് വീഴ്ത്തുന്നവരിലോ ഇംഗ്ലണ്ട് താരങ്ങളില്ല. ബെന്‍ സ്റ്റോക്സിന്റെ പരിക്ക് ഭേദമായെങ്കിലും പിച്ചില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.
നായകന്‍ ജോസ് ബട്ലറാകട്ടെ അഞ്ച് കളിയില്‍ ആകെ നേടിയത് 95 റണ്‍സ്. ലോകകപ്പില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഒന്‍പതാം മത്സരമാണിത്. മുന്‍പ് നടന്ന കളികളില്‍ നാലെണ്ണത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ വിജയിച്ചു. ഒരു മത്സരം ടൈയിലും അവസാനിച്ചു. 2019ലെ ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോള്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. 31 റണ്‍സിനാണ് അന്ന് ഇംഗ്ലണ്ട് ജയിച്ചത്. 1999ലും 2003ലും ഇന്ത്യ ജയിച്ചപ്പോള്‍ പിന്നീട് 2019 വരെയുള്ള ലോകകപ്പുകളില്‍ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടമുണ്ടായിരുന്നില്ല.