
സ്വന്തം ലേഖകൻ
എരുമേലി: ആദ്യം നിപ്പ വന്നപ്പോഴും എരുമേലി സ്വദേശി വിപിൻദാസ് ഉണ്ടായിരുന്നു കളമശേരി മെഡിക്കല്‍ കോളജില്‍ ഐസലേഷൻ വാര്‍ഡില്‍ ഡ്യൂട്ടിയില്‍. തുടര്‍ന്ന് കോവിഡ് ആരംഭിച്ചപ്പോഴും വീണ്ടും പ്രതിരോധ ഡ്യൂട്ടിയില്‍. ഇപ്പോള്‍ വീണ്ടും നിപ്പയുടെ ആവര്‍ത്തനം സംഭവിച്ചപ്പോഴും ഇതേ ഡ്യൂട്ടി. ഒപ്പം നിപ്പ പ്രതിരോധ സംഘത്തിലേക്ക് വിപിനെ തെരഞ്ഞെടുത്തിരിക്കുകയാണ്.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ കഴിഞ്ഞ 13 വര്‍ഷക്കാലമായി മൈക്രോബയോളജിസ്‌റ്റായ വിപിൻദാസ് എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി കാവുമ്ബാടം കെ.പി. മോഹൻ ദാസിന്‍റെയും ഗീതയുടെയും മകനാണ്. ആദ്യം നിപ്പ പ്രത്യക്ഷപ്പെട്ട സമയത്ത് രോഗത്തിന്‍റെ പോസിറ്റിവായ ആദ്യ സ്രവ പരിശോധന നടന്നത് കളമശേരി മെഡിക്കല്‍ കോളജിലായിരുന്നു. അന്ന് പൂനയില്‍ നിന്നുള്ള വിദഗ്ധര്‍ക്കൊപ്പം വിപിനും ഡ്യൂട്ടിയിലുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഒട്ടേറെ തവണ സ്രവ പരിശോധനകളില്‍ പങ്കെടുത്ത പരിചയമാണ് വിപിന് കോവിഡ് രോഗത്തിന്‍റെ പരിശോധനകള്‍ക്ക് ഡ്യൂട്ടി ലഭിച്ചത്. പൂനയില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി വിഭാഗത്തിലെ എട്ട് ശാസ്ത്രഞര്‍ക്കൊപ്പമാണ് വിപിൻ നിപ്പ പ്രതിരോധ പരിശീലനം നേടിയത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, എറണാകുളം മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ജീവനക്കാരിയായ രാജിയാണ് ഭാര്യ.




