സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഊരാളുങ്കൽ സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതെന്ന് കേരളം. ഇത് സംബന്ധിച്ച് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക പരിധിയില്ലാതെ ഏതു പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്‍കുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഊരാളുങ്കലിന് നല്‍കിയതിനെതിരെ എം.എ.മുഹമ്മദ് അലി എന്നയാൾ നൽകിയ ഹർജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് മുഹമ്മദ് അലിയുടെ നിര്‍മാണ കമ്പനിയായിരുന്നു.
എന്നാല്‍ ഇതിനേക്കാൾ 7.10 ശതമാനം അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് സർക്കാരിനോട് വിശദീകരണം തേടിയത്.
സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കുറഞ്ഞ തുക പറഞ്ഞ സ്വകാര്യ കരാറുകാരന്റെ ക്വട്ടേഷനെക്കാള്‍ പത്ത് ശതമാനം വരെ തുകയ്ക്ക് സഹകരണ സൊസൈറ്റി നിര്‍മാണ കരാര്‍ ഏറ്റെടുക്കുമെങ്കില്‍ നല്‍കാമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
നിര്‍മാണ കരാറുകളില്‍ സഹകരണ സൊസൈറ്റികള്‍ക്ക് ഇളവ് അനുവദിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.