play-sharp-fill
കർഷകർക്ക്  കൈത്താങ്ങായി കർഷക രാഷ്ട്രീയത്തിന്  പോരാട്ട വീര്യം പകർന്ന്; ജോസ് കെ.മാണിയുടെ കേരളയാത്ര 15 ന് തിരുവനന്തപുരത്ത് സമാപിക്കും

കർഷകർക്ക് കൈത്താങ്ങായി കർഷക രാഷ്ട്രീയത്തിന് പോരാട്ട വീര്യം പകർന്ന്; ജോസ് കെ.മാണിയുടെ കേരളയാത്ര 15 ന് തിരുവനന്തപുരത്ത് സമാപിക്കും

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിന്റെ ജനഹൃദയങ്ങളെ ഇളക്കിമറിച്ചും കര്‍ഷകരാഷ്ട്രീയത്തിന് പുതിയ പരിണാമം സൃഷ്ടിച്ചും കേരള കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്ര ഫെബ്രുവരി 15 വെള്ളിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 24 ന് കാസർകോട് നിന്നും ആരംഭിച്ച യാത്ര സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും കാർഷിക – വികസന പ്രശ്‌നങ്ങളെ തൊട്ടറിഞ്ഞാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. യാത്രയുടെ ക്യാപ്റ്റനായ കേരള കോൺഗ്രസ് വൈസ് ചെയർമാനായ ജോസ് കെ.മാണി എംപി യാത്രയ്ക്കിടയിൽ വിവിധ മേഖലകളിൽ നിന്നു ലഭിച്ച നിവേദനങ്ങളും  കണ്ടും കേട്ടും മനസിലാക്കിയ ജനകീയ പ്രശ്‌നങ്ങളും സമന്വയിപ്പിച്ച് കേരളയാത്രയുടെ ജനകീയ നിവേദനമാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. കണ്ണൂരിലും, കാസർകോട്ടും മലയോരക്കർഷകരുടെ പ്രശ്‌നങ്ങളായിരുന്നു പ്രധാനമായും ചർച്ചാ വിഷയമായത്. കാർഷിക വിളകളുടെ വിലയിടിവും, വിളവ് കുറഞ്ഞതും എല്ലാം കർഷകർ ജാഥാക്യാപ്റ്റൻ ജോസ് കെ.മാണിയ്ക്ക് മുന്നിൽ എടുത്തു കാട്ടി. ഓരോരുത്തരുടെയും പ്രശ്‌നങ്ങൾ കേൾക്കാൻ സമയം കണ്ടെത്തിയ ജോസ് കെ.മാണി എല്ലാവരോടും അനുഭാവ പൂർണമായ സമീപനമാണ് സ്വീകരിച്ചത്. 

യാത്ര വയനാട് ജില്ലയിൽ എത്തിയപ്പോൾ സ്വീകരിച്ചത് കണ്ണീരണിഞ്ഞ കർഷക മുഖങ്ങളായിരുന്നു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കർഷകർ തമിഴ്‌നാട് സർക്കാർ നടപ്പാക്കിയ വനസംരക്ഷണ നിയമത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണിയിലായിരുന്നു. ഈ കർഷകരുടെ കണ്ണീർ കണ്ട ജോസ് കെ.മാണി തമിഴ്നാട് നിയമസഭപാസാക്കിയ ഈ നിയമത്തിന് അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവർണറെ സമീപിക്കുന്നതിനും കേന്ദ്രസർക്കാരിന്റെ ശ്രദ്ധതിൽപ്പെടുത്തുന്നതിനും മുൻകൈ എടുക്കുമെന്ന് ഇവർക്ക് ഉറപ്പു നൽകി. ഗൂഡല്ലൂരിലെ പ്രശ്‌നബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷമായിരുന്നു ജോസ് കെ.മാണി കർഷകർക്ക് ഉറപ്പ് നൽകിയത്.  കോഴിക്കോട് ജില്ലയിൽ നൂറുകണക്കിന് കർഷകർ കുടുംബത്തോടൊപ്പമാണ് യാത്രയെ സ്വീകരിക്കാനായി എത്തിയത്. കേന്ദ്ര സർക്കാർ ഏർപ്പെട്ട  ആഗോളകരാറുകളുടെ ദോഷം അനുഭവിക്കുന്നവരായിരുന്നു കോഴിക്കോട്ടെ കർഷകരിൽ ഏറെപ്പേരും. ഇതുമൂലം കാർഷിക വിളകൾക്ക് കൃത്യമായ വില ലഭിച്ചിരുന്നില്ല. വന്യജീവികളുടെ ആക്രമണത്തിൽ ജീവനും സ്വന്തം കാർഷിക വിളകളും നഷ്ടമാകുന്നതായിരുന്നു ഈ പ്രദേശത്തെ ആളുകളുടെ മറ്റൊരു പ്രധാന പ്രശ്‌നം. സ്ഥിതിഗതികൾ അതീവ രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും കർഷകരുടെ പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനും ജോസ് കെ.മാണി ആദ്യാവസാനം ശ്രദ്ധിച്ചിരുന്നു. 

പ്രളയക്കെടുതിയുടെ ബാക്കി പത്രമായിരുന്ന മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ കർഷകർക്ക് ചൂണ്ടിക്കാട്ടാനുണ്ടായിരുന്നത്. പ്രളയത്തിൽ കൃഷിയും കൃഷിഭൂമിയും കാർഷിക വിളകളും നശിച്ച പല കർഷകർക്കും ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കർഷകർ യാത്രയുടൈ ക്യാപ്റ്റനെ സമീപിച്ചത്. എല്ലാവരപടേയും പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തിയ ജോസ് കെ.മാണി കാര്‍ഷിക പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിലും ബന്ധപ്പെട്ട അധികാരുകളുടെ മുന്നില്‍ ഉന്നയിക്കുമെന്നും ഉറപ്പുനല്‍കിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി.ബഡ്ജറ്റില്‍ ഇടുക്കിയോട് കാണിച്ച അവഗണനയ്ക്ക് എതിരായ ജനരോഷമായിരുന്നു ജനങ്ങള്‍ പങ്കുവെച്ചത്. ആവശ്യമായ പണം നീക്കിവെയ്ക്കാതെ 5000 കോടിയുടെ പാക്കേജിലൂടെ ഇടുക്കിയെ വീണ്ടും അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. റബറിന്റെ വിലയിടിവും, മറ്റ് കാർഷിക വിളകളുടെ വിലയിടിവുമായിരുന്നു കോട്ടയത്തിന്റെ മണ്ണിലെ പ്രധാന പ്രശ്‌നം. ആലപ്പുഴയിലും പത്തനംതിട്ടയിലും പ്രളയം തന്നെയായിരുന്നു സാധാരണക്കാരുടെയും കർഷകരുടൈയും പ്രശ്‌നം. ഓഖി വീശിയടിച്ച കൊല്ലത്തെ കടലോര മേഖലകളിലും, പ്രളയത്തിൽ കൃഷി നശിച്ച മലയോരങ്ങളിലും കർഷകരുടെ പ്രതിഷേധം തന്നെയാണ് ജോസ് കെ.മാണി ഏറ്റെടുത്തത്. ഈ പ്രതിഷേധങ്ങളാണ് 15 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കാർഷിക കേരളത്തിന്റെ യുദ്ധ പ്രഖ്യാപനമായി മാറുക. തിളച്ച് മറിയുന്ന കര്‍ഷക രോഷത്തിന്റെ ജനകീയ പ്രതിരോധമാകും കേരളയാത്രയുടെ സമാപനത്തില്‍ മുഴങ്ങുക.