കോഴിക്കോട് 19 കാരിയായ ബിരുദ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ; എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രാധനിയാണ് പിടിയിലായതെന്ന് സൂചന; ചൊവ്വാഴ്ച ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോയ പെൺകുട്ടിയെ കണ്ടെത്തിയത് വ്യാഴാഴ്ച താമരശ്ശേരി ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: 19 കാരിയായ ബിരുദ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടി ചൊവ്വാഴ്ച വീട്ടിലേക്കെന്നു പറഞ്ഞ് ഹോസ്റ്റലിൽനിന്ന് ഇറങ്ങിയെങ്കിലും വീട്ടിൽ എത്തിയില്ല. പെൺകുട്ടി തിരിച്ചെത്താതായതോടെ ഹോസ്റ്റൽ അധികൃതർ വീട്ടിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. താമരശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചുരത്തിലെ ഒൻപതാം വളവിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.

വിദ്യാർത്ഥിനിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് കേസ്. വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വയനാട്ടിലുണ്ടെന്നാണ് സൂചനകൾ ലഭിച്ചത്. തുടർന്ന് ഡിവൈഎസ്‌പി ഇൻചാർജ് അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. മെയ് 30നാണ് പെൺകുട്ടിയെ കാണാതായെന്ന പരാതി പൊലീസിൽ ലഭിക്കുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പൊലീസ് പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നൽകുകയും ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പെൺകുട്ടിയും യുവാവും മുൻപരിചയമുണ്ടായിരുന്നു. തന്റെ സുഹൃത്ത് വിദേശത്തേക്ക് പോകുകയാണെന്നും അയാളെ യാത്രയാക്കാൻ പോയിട്ടുവരാമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ എറണാകുളത്തേക്ക് കൊണ്ടു പോയത്. പിറ്റേന്ന് തിരിച്ചെത്തുമെന്നായിരുന്നു പെൺകുട്ടി താമസിക്കുന്ന സ്ഥലത്ത് പറഞ്ഞിരുന്നത്. യുവാവിന്റെ കാറിലായിരുന്നു യാത്ര. തുടർന്ന് ലഹരി നൽകി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് താമരശ്ശേരി ചുരത്തിൽ തന്നെ ഇറക്കി വിട്ടുവെന്നും പെൺകുട്ടി പറയുന്നു.