
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വയോധികയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകളുടെ ഭർത്താവ് അറസ്റ്റിൽ. ബാലരാമപുരം മേക്കേക്കര തലയൽ ബിന്ദു ഭവനിൽ സുഗുണാ ദേവി (67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചെറുമകളുടെ ഭർത്താവ് നന്ദകുമാർ (25) ആണ് അറസ്റ്റിലായത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് വൃദ്ധ നേരിട്ട കൊടിയ പീഡനത്തിൻറെ തെളിവുകൾ പൊലീസിന് ലഭിച്ചത്.
ഭാര്യ ഗർഭിണിയായതോടെ കാഴ്ച പരിമിതിയുള്ള അമ്മൂമ്മയെ പരിചരിക്കാൻ കഴിയാത്തത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ. ഭാര്യയുടെ അമ്മൂമ്മയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് യുവാവ് തന്നെയാണ് പേലീസിൽ പരാതി നൽകിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണം നൽകാൻ ചെല്ലുമ്പോൾ സുഗുണാ ദേവിയെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയെന്നും തുടർന്ന് മരണം സ്ഥിരീകരിച്ചതായുമാണ് നന്ദകുമാർ ബാലരാമപുരം പൊലീസിൽ വിവരം നൽകിയത്. എന്നാൽ മരണത്തിൽ സുഗുണാ ദേവിയുടെ മകൻ ഉൾപ്പെടെ ബന്ധുക്കൾ സംശയം ഉന്നയിച്ചതോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകത്തിൻറെ ചുരുൾ അഴിയുന്നത്.
നന്ദകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ആണെന്ന് തെളിയുന്നത്. . സുഗുണാ ദേവിയുടെ വാരിയെല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. തലച്ചോറിന് ക്ഷതം ഏറ്റതായും കഴുത്തിൽ പാടുകൾ ഉള്ളതായും ഡോക്ടർമാർ പൊലീസിന് വിവരം നൽകി. തുടർന്നാണ് നന്ദകുമാറിനെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.
നന്ദകുമാറിൻറെ ഭാര്യ ഗായത്രിയുടെ അമ്മയുടെ അമ്മയാണ് മരിച്ച സുഗുണാ ദേവി. നന്ദകുമാറും ഗായത്രിയും ഇവരുടെ കുഞ്ഞും സുഗുണാ ദേവിയോടൊപ്പമാണ് താമസിച്ചിരുന്നത്. കാഴ്ചക്കുറവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്ന സുഗുണാ ദേവിയെ മകനും മറ്റ് ബന്ധുക്കളും ഏറ്റെടുക്കാൻ തയ്യാറാകാത്തതിൽ നന്ദകുമാറിന് വൈരാഗ്യമുണ്ടായിരുന്നു.
ഗായത്രി എട്ട് മാസം ഗർഭിണിയായതോടെ അമ്മൂമ്മയെ നോക്കാൻ കഴിയാത്തതിനാലുമാണ് കൊലപാതകമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. രണ്ട് മാസമായി നന്ദകുമാർ സുഗുണാ ദേവിയെ ദേഹോപദ്രവമേൽപ്പിക്കുമയിരുന്നു എന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ജോലി കഴിഞ്ഞെത്തിയ നന്ദകുമാർ സുഗുണാ ദേവിയുമായി വാക്കുതർക്കമുണ്ടായി.
ഇതിൻറെ ദേഷ്യത്തിൽ വൃദ്ധയുടെ നെഞ്ചിൽ ചവിട്ടുകയും സ്ക്രൂ ഡ്രൈവർ കൊണ്ട് തലയ്ക്കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. ഇരുമ്പു കട്ടിലിൻറെ കാല് പിടിച്ച് വലിച്ച് തലയിലടിക്കുകയും കൈ കൊണ്ട് വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും തോർത്തു കൊണ്ട് കഴുത്തിൽ ഞെരിക്കുകയും ചെയ്തതായി പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു.