
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ നന്നാക്കാന്‍ സിഎംഡി ബിജു പ്രഭാകറിൻ്റെ പുതിയ പദ്ധതി വന്‍ ഹിറ്റായി മാറിയിരിക്കയാണ്.
കര്‍ണാടകത്തിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ അവിടെ നിന്നും ഡീസല്‍ അടിച്ചാല്‍ മതിയെന്ന തീരുമാനമാണ് കെഎസ്‌ആര്‍ടിസിക്ക് ഗുണകരമായി മാറിയത്. ഡീസലിന് കേരളത്തിനേക്കാള്‍ 7 രൂപ കുറവാണ് കര്‍ണാടകയില്‍. അതുകൊണ്ടാണ് കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും കര്‍ണാടകയിലെ പമ്പുകളില്‍നിന്ന് ഡീസല്‍ അടിച്ചാല്‍ മതിയെന്ന് കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജു പ്രഭാകറിന്റെ തീരുമാനം എന്തായാലും പിഴച്ചില്ല. ഈ തീരുമാനത്തിലൂടെ പ്രതിമാസം നല്ലൊരു തുക കോര്‍പ്പറേഷന് ലാഭിക്കാനായി. 17 ബസുകളില്‍ ഡീസല്‍ ഇനത്തില്‍ നിന്ന് 3.15 ലക്ഷം രൂപ മാസം കെഎസ്‌ആര്‍ടിസിക്കു ലാഭിക്കാനായി.
മാനന്തവാടി വഴി കര്‍ണാടകയിലേക്കു പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള 2 ബസുകളുമാണ് ഇപ്പോള്‍ കര്‍ണാടകയിലേക്കു കയറുന്നത്. ദിവസവും 1500 ലീറ്റര്‍ ഡീസലാണ് ഈ സര്‍വീസുകള്‍ കര്‍ണാടകയില്‍ നിന്ന് അടിക്കുന്നത്.
ഇന്നലെ 95.66 രൂപയാണ് കേരളത്തില്‍ വില. കര്‍ണാടകയില്‍ ഇത് 87.36 രൂപ. കര്‍ണാടകയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ പ്രത്യേക ഫ്യുവല്‍ കാര്‍ഡും കെഎസ്‌ആര്‍ടിസി നല്‍കിയിട്ടുണ്ട്.
ഓയില്‍ കമ്പനികള്‍ നല്‍കുന്ന ഈ കാര്‍ഡ് പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ ഉപയോഗിക്കാം. നേരത്തെ കര്‍ണാടകയിലേക്കു പോകുന്ന ബസുകളെല്ലാം പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നാണ് ഡീസല്‍ അടിച്ചിരുന്നത്.
അതേസമയം കെഎസ്‌ആര്‍ടിസി ബസില്‍ പരസ്യം ചെയ്തു വരുമാനം ഉണ്ടാക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാനുള്ള നടപടികളുമായി മുന്നോട്ടാണ് കോര്‍പ്പറേഷന്‍. പരസ്യം പതിക്കുന്നതാണ്കെഎസ്ആർടിസി യുടെ പ്രധാന വരുമാനം. ഇത് ഇല്ലാതായാൽ വൻ കടക്കെണിയിലാകും കെഎസ്ആർടിസി . ബസുകളില്‍ പരസ്യം പതിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. കൈമാറിയ പുതിയ സ്‌കീം പരിശോധിച്ച് വരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
സ്‌കീം സംബന്ധിച്ച നിലപാട് അറിയിക്കാന്‍ ഒരു മാസം കൂടി സമയം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചത്.
കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് ഏര്‍പ്പെടുത്തിയ സ്റ്റേ അതുവരെ തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശിയും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ദീപക് പ്രകാശുമാണ് ഹാജരായത്.