
സ്വന്തം ലേഖിക
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി വാദം കേള്‍ക്കല്‍ തത്സമയം സംപ്രേഷണം ചെയ്ത് സുപ്രീംകോടതി.
ശിവസേനാ തര്‍ക്കം സംബന്ധിച്ച ഹര്‍ജികളിലായിരുന്നു വാദം കേള്‍ക്കല്‍.
മൂന്ന് ഭരണഘടനാ ബഞ്ചുകള്‍ ഉള്ളതില്‍ രണ്ടാമത്തെ ബഞ്ചാണ് വാദം കേള്‍ക്കല്‍ തത്സമയം സംപ്രേഷണം ചെയ്തത്.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ധവ് താക്കറെ- ഏക്നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ ഹര്‍ജികള്‍ക്ക് ആധാരം. ആരാണ് ഔദ്യോഗിക പക്ഷം എന്നതാണ് തര്‍ക്കവിഷയം. ശിവസേനാ അധികാരം സംബന്ധിച്ച ഹര്‍ജികള്‍ ഈ വര്‍ഷം ഓഗസ്റ്റിലാണ് ഭരണഘടനാ ബഞ്ചിലേക്ക് സുപ്രീംകോടതി വിട്ടിരുന്നു.
കൂറുമാറ്റം,ലയനം, അയോഗ്യത എന്നിവ സംബന്ധിച്ച എട്ട് ചോദ്യങ്ങള്‍ കോടതി ചോദിച്ചിരുന്നു. ഇതിന്മേലാണ് ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിക്കേണ്ടത്. അയോഗ്യത, സ്പീക്കറുടെയും ഗവര്‍ണറുടെയും അധികാരം, നിയമപരമായ അവലോകനം എന്നിവയുള്‍പ്പെടുന്ന ഭരണഘടനാ പത്താം അനുഛോദവുമായി ബന്ധപ്പെട്ട് നിരവധി ഭരണഘടനാ വിഷയങ്ങള്‍ ഉയര്‍ത്തുന്നതാണ് ഇരുകക്ഷികളുടെയും ഹര്ജികളെന്ന് ഇന്ന് കോടതി വിലയിരുത്തി.
കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് പ്രതിപാദ്യമുള്ളതാണ് ഭരണഘടനയുടെ പത്താം അനുഛേദം.
യൂട്യൂബ് സ്ട്രീമിങ്ങിന് പകരം സ്വന്തമായ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ് ഫോം സുപ്രീംകോടതിക്ക് ഉടനുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ഇന്നലെ പറഞ്ഞിരുന്നു.
2018ല്‍ ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് കോടതിനടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നിര്‍ണായക തീരുമാനമായത്. നാല് വര്‍ഷത്തിനു ശേഷം കോടതികമ്മിറ്റികള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും ഇന്ന് മുതല്‍ ലൈവ് സ്ട്രീമിംഗ് നടത്താമെന്ന് ധാരണയിലെത്തുകയുമായിരുന്നു. തുടക്കത്തില്‍ യൂട്യൂബ് വഴിയും അധികം താമസിക്കാതെ സ്വന്തം സെര്‍വറിലൂടെയും കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.







