Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: കോവിഡാനന്തരം പനിപ്പേടിയില്‍ കോട്ടയം ജില്ല. അവധി ദിവസങ്ങളില്‍ പോലും പനി ക്ലിനിക്കുകളില്‍ നിയന്ത്രണാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു വീട്ടിലുള്ള ഒരാള്‍ പനി ബാധിതനായാല്‍ വീട്ടിലുള്ള എല്ലാവരും പനി ബാധിതരാകുന്ന അവസ്ഥയാണ് നിലവില്‍. കുട്ടികളിലാണ് പനി കൂടുതല്‍. പനി മാറിയാലും ബാക്കി നില്‍ക്കുന്ന ചുമയും കഫക്കെട്ടുമാണ് പലരെയും വലയ്ക്കുന്നത്. കോവിഡ് വന്നു പോയവര്‍ക്ക് ഗുരുതരമായ അവസ്ഥയും ഉണ്ടാകുന്നു. കോട്ടയം ജില്ലയുള്‍പ്പെടെ കേരളത്തില്‍ ഉടനീളം പനി ക്ലീനിക്കുകള്‍ നിറയുകയാണ്.

കോവിഡിനും പനിക്കുമെല്ലാം ഒരേരീതിയില്‍ത്തന്നെയാണ് ലക്ഷണങ്ങള്‍. ഇപ്പോള്‍ കോവിഡ് ടെസ്റ്റും പൊതുവെ കുറഞ്ഞു. കഴിഞ്ഞ പത്തു ദിവസത്തിനിടെ ദിവസം 60-100 പേര്‍ക്കൊക്കെ കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. 1200-ല്‍ ഏറെപ്പേര്‍ക്കാണ് ഈമാസം കോവിഡ് ബാധിച്ചത്. പത്തിലേറെപ്പേര്‍ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവസ്ഥയിലെ മാറ്റമാണ് വൈറല്‍ പനിബാധിതരുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പക്ഷേ, ഒമിക്രോണ്‍ പോലെ മറ്റേതെങ്കിലും വകഭേദ വൈറസ് പടരുന്നുണ്ടോ എന്ന കാര്യത്തിലും നിശ്ചയമില്ല. രണ്ടോ മൂന്നോ ദിവസം കൊണ്ട് പനി മാറുന്നതിനാല്‍ ആരും കോവിഡ് പരിശോധന നടത്താന്‍ തയാറാകുന്നില്ല. ജലദോഷവും മൂക്കടപ്പും തൊണ്ടവേദനയുമാണ് അധികം കേസുകളിലും പനിക്കൊപ്പം കണ്ടുവരുന്നത്. ഇതില്‍ എച്ച് വണ്‍ എന്‍ വണ്‍ സാധ്യതയും ഡെങ്കിപ്പനി സാധ്യതയും ഒരുപോലെ വരാം.

രണ്ട് ദിവസം മുന്‍പാണ് തമിഴ്നാട്ടില്‍ മുന്നൂറോളം വിദ്യാര്‍ത്ഥികളില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച വാര്‍ത്ത വന്നത്. പനി, ജലദോഷം, ചുമ, തലവേദന, തൊണ്ടവേദന, തളര്‍ച്ച എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണമായി കാര്യമായി കാണുന്നത്. പ്രതിദിനം ഓരോ ആശുപത്രികളിലും എത്തുന്ന പനി കേസുകളില്‍ കാര്യമായ വര്‍ധനവ് കാണുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പനികളില്‍ ഡെങ്കുവും ഉള്‍പ്പെടുന്നുണ്ട്. എച്ച് വണ്‍ എന്‍ വണ്‍- ഡെങ്കു എന്നിവയ്ക്കൊപ്പം തന്നെ സംസ്ഥാനത്ത് എലിപ്പനിയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ഓക്കാനം, ഛര്‍ദ്ദി, ഗ്രന്ഥികളില്‍ വീക്കം, ചര്‍മ്മത്തില്‍ നിറവ്യത്യാസം എന്നിവയെല്ലാം ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. അസഹനീയമായ തളര്‍ച്ചയും ഇതിന്റെ ഭാഗമായി വരാം
.

ഡെങ്കിപ്പനി ഗുരുതരമാകുമ്‌ബോള്‍ അത് രക്തത്തിന്റെ നോര്‍മല്‍ അവസ്ഥയെ ബാധിക്കുകയോ ശ്വാസകോശത്തെ ബാധിക്കുകയോ രക്തസ്രാവത്തിന് ഇടയാക്കുകയോ നീര് കെട്ടിക്കിടക്കാന്‍ കാരണമാകുകയോ ചെയ്യാം. അസഹനീയമായ വയറുവേദന, അസ്വസ്ഥത, ഛര്‍ദ്ദിലിലോ മലത്തിലോ രക്തം, ശ്വാസം വേഗത്തിലാവുക, മോണയില്‍ നിന്നോ മൂക്കില്‍ നിന്നോ രക്തം വരിക എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം കണ്ടാല്‍ ഡെങ്കിപ്പനി അധികരിച്ചുവെന്ന് മനസിലാക്കാം. ഈ ഘട്ടത്തില്‍ അടിയന്തര വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടമാകാനുള്ള സാധ്യതകളേറെയാണ്.