
തിരുവനന്തപുരം: സംസ്ഥാനത്ത് റീജിണൽ ട്രാൻസ്പോര്‍ട്ട് ഓഫീസുകളിൽ രണ്ട് ദിവസമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ . സംസ്ഥാന വ്യാപകമായി 53 ആര്‍ടിഒ ഓഫീസുകളിലായിരുന്നു ഓപ്പറേഷൻ ജാസൂസ് എന്ന പേരിലായിരുന്നു പരിശോധന നടത്തിയത് .
ഏജന്റുമാരിൽ നിന്ന് ഗൂഗിൾ പേ വഴി അടക്കം ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന് പരിശോധനയിൽ കണ്ടെത്തി. കോട്ടയത്ത് 1,20,000 രൂപയാണ് ഉദ്യോഗസ്ഥൻ കൈപ്പറ്റിയത്. അടിമാലിയിൽ 97,000 രൂപയും കൈമാറി. കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലും കൈക്കൂലിപ്പണം പിടികൂടിയിട്ടുണ്ട്. നെടുമങ്ങാട് ഓട്ടോ കൺസൾട്ടൻസി ഓഫീസിൽ നിന്ന് ഒന്നരലക്ഷം രൂപയും കൊണ്ടോട്ടി ആര്‍ടിഒ ഓഫീസിൽ ഏജന്റിന്റെ കാറിൽ നിന്ന് 1,06,285 രൂപയും കിട്ടി.
വാഹനരജിസ്ട്രേഷൻ അപേക്ഷയും ലൈസൻസുകളും പെര്‍മിറ്റും വച്ച് താമസിപ്പിച്ച് ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട് . വടകരയിൽ ഒരു മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടറിൽ നിന്ന് ഒന്‍പത് എടിഎം കാര്‍ഡുകളാണ് പിടികൂടിയത്. ക്രമക്കേടുകളിൽ നടപടിയെടുക്കാൻ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് വിജിലൻസ് കൈമാറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group








