Spread the love

ന്യൂഡൽഹി: ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിച്ച വേളയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ആദ്യ ടെലിവിഷൻ അഭിമുഖം പുറത്തുവിട്ട് ബിബിസി. 1953 ജൂണിൽ, ഒരു പത്രസമ്മേളനത്തിന്‍റെ ഭാഗമായി, ന്യൂ സ്റ്റേറ്റ്സ്മെൻ ആൻഡ് നേഷൻ എഡിറ്റർ കിംഗ്സ്ലി മാർട്ടിൻ നെഹ്റുവുമായി നടത്തിയ അഭിമുഖമാണ് ബിബിസി ആർക്കൈവ് ട്വിറ്ററിലൂടെ പങ്കിട്ടത്.

video
play-sharp-fill

തനിക്ക് ടെലിവിഷനെക്കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയൂവെന്നും അതിനെക്കുറിച്ച് കേട്ടിട്ടേ ഉള്ളൂവെന്നും ഇതാദ്യമായാണ് താൻ ഇങ്ങനെ ഇരിക്കുന്നതെന്നും നെഹ്റു അഭിമുഖത്തിൽ പറയുന്നു. ദീർഘകാലം ഭരിച്ചിട്ടും എന്തുകൊണ്ട് ഇന്ത്യ ബ്രിട്ടനെ വെറുക്കുന്നില്ല എന്ന ചോദ്യത്തിനും നെഹ്റു ഉത്തരം നൽകി. “ഞങ്ങൾ വളരെക്കാലം വെറുപ്പ് സൂക്ഷിക്കുന്നവരല്ല. അല്ലെങ്കിൽ കഠിനമായി വെറുക്കുന്നവരല്ല. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഗാന്ധിജി പകർന്നുതന്ന പശ്ചാത്തലമാണ് കാരണം.” വലത് കവിളിൽ വലം കൈപ്പത്തി ചുരുട്ടിപ്പിടിച്ച് പുഞ്ചിരിയോടെ നെഹ്റു പറയുന്നു.

“കുറച്ചുകാലം ജയിലിൽ കിടക്കുന്നത് നല്ലതാണ്. വർഷങ്ങളായി ഞങ്ങൾ രാഷ്ട്രീയമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്‍റെ അഖണ്ഡത വർദ്ധിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രദമായി നടന്നു. രാജ ഭരണം അവസാനിച്ചു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയാണ് ഇപ്പോൾ പ്രശ്നം. അത്തരത്തിലുളള വളർച്ച കൂടുതൽ ത്വരിതപ്പെടുത്തേണ്ടതുണ്ട്, “അദ്ദേഹം കൂട്ടിച്ചേർത്തു. 26,500 ലൈക്കുകളും 10,200 റീട്വീറ്റുകളും നേടിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group