ബ്രിട്ടീഷ് ഭരണകാലത്ത് വടക്കെ മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യവനിത; മാളിയേക്കല്‍ മറിയുമ്മ വിടപറഞ്ഞു
സ്വന്തം ലേഖിക
കണ്ണൂര്‍: സ്വന്തം സമുദായത്തിലെ യാഥാസ്ഥിതികരെ വെല്ലുവിളിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വടക്കേ മലബാറിലെ ധീരവനിത ഓർമ്മയാകുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്‌ളീഷ് വിദ്യാഭ്യാസം നേടുകയും പുരോഗമചിന്തകളുമായി ജീവിക്കുകയും ചെയ്ത തലശേരിയുടെ പ്രീയപ്പെട്ട ഇംഗ്‌ളീഷ് മറിയുമ്മയാണ് ലോ തത്തോട് വിടപറഞ്ഞത്. മാളിയേക്കല്‍ തറവാട്ടിലെ കാരണവത്തി മാളിയേക്കല്‍ മറിയുമ്മ (ഇംഗ്ലീഷ് മറിയുമ്മ-97) തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു മരണം സംഭവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1938-43 കാലത്ത് തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ ഏക മുസ്ലിം പെണ്‍കുട്ടിയായിരുന്നു. വിദ്യാഭ്യാസം നേടുന്നതിനിടയില്‍ നിരന്തര അധിക്ഷേപത്തിനിരയായി. ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ 1943ല്‍ ആയിരുന്നു വിവാഹം. വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിളാസമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകി.
സ്ത്രീകള്‍ക്കുവേണ്ടി തയ്യല്‍ ക്ലാസുകളും സാക്ഷരതാ ക്ലാസുകളും നടത്തി. ഇടതുപക്ഷ, പുരോഗമന ആശയങ്ങളുമായി എന്നും സഹകരിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത ഒ വി അബ്ദുള്ള സീനിയറിന്റെയും മാഞ്ഞുമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ വി ആര്‍ മാഹിനലി (റിട്ട. മിലിറ്ററി റിക്രൂട്ട്‌മെന്റ് ഓഫീസര്‍). മക്കള്‍: മാളിയേക്കല്‍ ആയിഷ, അബ്ദുള്ള (അബ്ബാസ്-ബിസിനസ്), പരേതരായ മഷൂദ്, സാറ. മരുമക്കള്‍: മമ്മൂട്ടി (പെരുമ്പാവൂര്‍), മാണിക്കോത്ത് സാഹിദ, മഹിജ, പരേതനായ ഇ കെ കാദര്‍ (പാനൂര്‍). സഹോദരങ്ങള്‍: പരേതരായ കുട്ട്യാമു, നഫീസ, മഹമ്മൂദ്, മാഹിനലി.