
സ്വന്തം ലേഖകൻ
പെരുന്ന: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തക്കമറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്ത്. കോടിയേരിയുടെ ഉപദേശവും പരാമർശവും അജ്ഞത മൂലവും നിലവിലെ സാഹചര്യങ്ങളിൽ ഉണ്ടായ നിരാശ കാരണവുമാണെന്ന് എൻ.എസ്.എസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ സുകുമാരൻ നായർ വ്യക്തമാക്കി. നവോത്ഥാന വിഷയങ്ങളെപ്പറ്റി പഠിക്കാനും സ്വന്തം തെറ്റുകൾ തിരുത്താനും കോടിയേരി ബാലകൃഷ്ണൻ തയ്യാറാകണമെന്നും എൻ.എസ്.എസ് പ്രസ്താവനയിൽ പറയുന്നു. എൻ.എസ്.എസിനെ ആർ.എസ്.എസിന്റെ തൊഴുത്തിൽക്കെട്ടാനാണ് ശ്രമം നടക്കുന്നതെന്ന കോടിയേരുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് എൻ.എസ്.എസ് പത്രക്കുറിപ്പിറക്കിയത്.
സുകുമാരൻ നായരുടെ പ്രസ്താവന

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻ.എസ്.എസ് മറ്റാരുടേയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല. രാഷ്ട്രീയത്തിനതീതമായ മതേതര നിലപാടാണ് എക്കാലവും എൻ.എസ്.എസിന്. കോടിയേരിയുടെ പ്രസ്താവന എൻ.എസ്.എസിനെക്കുറിച്ചുള്ള അജ്ഞത മൂലമാണ്. സ്വന്തം വീഴ്ചകൾ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടത്. മതേതരത്വത്തിന് വേണ്ടി എന്നും നിലകൊണ്ടിരുന്ന പ്രസ്ഥാനമാണ് എൻ.എസ്.എസ്. എൻ.എസ്.എസിന് എന്നും ഒരേ നിലപാടാണ്. എൻ.എസ്.എസ് എക്കാലവും വിശ്വാസികൾക്കൊപ്പമാണ്. അക്കാര്യം കോടിയേരി അറിയണം. എൻ.എസ്.എസ് നിരീശ്വരവാദത്തിനെതിരാണ്. ജനാധിപത്യവും സാമൂഹ്യനീതിയും ഈശ്വര വിശ്വാസവും മതേതരത്വവും രാജ്യനന്മയ്ക്ക് വേണ്ടി സംരക്ഷിക്കുക എന്നതാണ് എൻ.എസ്.എസ് നിലപാട്.