
സ്വന്തം ലേഖിക
കൊല്ലം: എല്ലാവരുടെയും പ്രിയപ്പെട്ടവള്‍, അവള്‍ എന്തിന് സ്വയം ജീവിതം ഇല്ലാതാക്കി എന്ന ചോദ്യമാണ് ഇനിയും ബാക്കിയാകുന്നത്.
ദൂരഹതയുടെ കരിനിഴലുകള്‍ അഷ്ടമിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഉണ്ടോ എന്ന സംശയമാണ് ബന്ധുക്കളും സമീപവാസികളും ഉയര്‍ത്തുന്നത്. കൊട്ടാരക്കര കുടവട്ടൂര്‍ മാരൂര്‍ അഷ്ടമിഭവനില്‍ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളാണ് അഷ്ടമി. തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച് നിയമബിരുദധാരിയാക്കിയതിന്റെ അഭിമാനത്തിലായിരുന്നു ഈ മാതാപിതാക്കള്‍. ചെറുതെങ്കിലും സന്തുഷ്ടകുടുംബം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യക്ക് തൊട്ടു മുന്‍പ് അഷ്ടമിയുടെ ഉച്ചത്തിലുള്ള സംസാരം ഏറെ നേരം അയല്‍വാസികള്‍ കേട്ടിരുന്നു. ഫോണില്‍ കലഹിക്കുന്നതായി തോന്നിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംസാരാത്തിനോടുവില്‍ ശബ്ദമുയർത്തി ദേഷ്യപ്പെടുകയോ നിലവിളിക്കുകയോ ചെയ്തതായി കേട്ടത് പോലെ തോന്നിയതായും ഇവര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
ആത്മഹത്യക്ക് പിന്നില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നതോടു കൂടിയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഫോണില്‍ ആരോടാണ് സംസാരിച്ചതെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഫോണില്‍ സംസാരിച്ചയാളെ കിട്ടിയാല്‍ അഷ്ടമിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമാകൂ.
അഷ്ടമി ഒരു ഫോട്ടോ ഗ്രാഫറുമായി സൗഹൃദത്തിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ് അഷ്ടമി. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.







