‘മോനിഷ മരിച്ചെന്ന് കേട്ടപ്പോള്‍ ഒരു മരവിപ്പായിരുന്നു..! നമുക്ക് പ്രേമിച്ചാലോയെന്ന് അവള്‍ ചോദിക്കുമായിരുന്നു’; തുറന്ന് പറഞ്ഞ് നടൻ വിനീത്
സ്വന്തം ലേഖകൻ
കൊച്ചി: നടന്‍ വിനീതിനെ കുറിച്ച് പറയാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട്. മുപ്പത് വര്‍ഷത്തിന് മുകളിലായി സിനിമ മേഖലയുടെ ഭാഗമാണ് വിനീത്. ഇപ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും വിനീത് കഴിവ് തെളിയിച്ച് കഴിഞ്ഞു. അടുത്തിടെ ഡബ്ബിങിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും വിനീതിന് ലഭിച്ചിരുന്നു. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ വിനീത് പിന്നീട് നഖക്ഷതങ്ങള്‍ എന്ന സിനിമയിലൂടെ നായകനായി മാറി.
വിനീതിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു അന്തരിച്ച നടി മോനിഷ. ഏറ്റവും കൂടുതല്‍ ഹൃദയ വേദനയോടെ കേട്ട മരണവാര്‍ത്ത മോനിഷയുടെതായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത്. വീട്ടില്‍ വന്നപ്പോഴാണ് മരണവാര്‍ത്ത അറിഞ്ഞതെന്നും മൊത്തത്തില്‍ ഒരു മരവിപ്പായിരുന്നുവെന്നും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വിനീത് പറയുന്നു. വിനീത് നായക വേഷം ആദ്യമായി ചെയ്ത നഖക്ഷതങ്ങളിലും മോനിഷയായിരുന്നു നായിക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചിലധികം സിനിമകളില്‍ മോനിഷയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്ബോള്‍ പതിമൂന്ന് വയസ് മാത്രമെ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടും കുട്ടികളായിരുന്നു. അതിനാല്‍ ഷൂട്ടിങ് പിക്കിനിക്ക് പോലെയായിരുന്നു. മോനിഷ അടുത്ത സുഹൃത്തായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന പെണ്‍കുട്ടി. മോനിഷയെ ഒരിക്കലും മൂഡ് ഔട്ട് ആയി കണാന്‍ പറ്റില്ല. അവളുടെ മരണം വലിയ ഷോക്കായിരുന്നു. മരിക്കുന്നതിന് തലേദിവസം വരെ അവള്‍ക്കൊപ്പം ഞാനുണ്ടായിരുന്നു. ഞാന്‍ ചെന്നൈയില്‍ നിന്നും വിമാനത്തില്‍ തിരുവന്തപുരത്തേക്ക് വരികയായിരുന്നു.’
കണക്ടട് ഫ്ലൈറ്റായിരുന്നതിനാല്‍ മോനിഷയും അമ്മയും ബാംഗ്ലൂരിൽ നിന്നും കയറി. അവള്‍ ചെപ്പടി വിദ്യയുടെ ഷൂട്ടിങിന് പോവുകയായിരുന്നു. ചമ്പക്കുളം തച്ചന്‍ അന്ന് ഹിറ്റായി ഓടുകയായിരുന്നു. അങ്ങനെ ഞാനും മോനിഷയും മോനിഷയുടെ അമ്മയും തിരുവന്തപുരത്ത് ഇറങ്ങി സിനിമയ്ക്കൊക്കെ പോയി. ഞാന്‍ തിരികെ ഷൂട്ടിങിനും പോയി. തുടര്‍ച്ചയായ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ തലശ്ശേരിയില്‍ തിരിച്ചെത്തി. ഞാന്‍ വീട്ടിലേക്ക് വണ്ടിയില്‍ ചെന്ന് ഇറങ്ങിയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയുമെല്ലാം ഗേറ്റില്‍ എന്നെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ആദ്യം എന്താണെന്ന് മനസിലായില്ല. അപ്പോള്‍ അമ്മയാണ് അടുത്ത് വന്ന് കൈപിടിച്ച് മോനിഷ പോയി എന്ന് പറഞ്ഞത്.’
അമ്മ പറഞ്ഞ് തീര്‍ന്നപ്പോഴേക്കും ഒരു തീ ശരീരത്തിലൂടെ പോയ പ്രതീതിയായിരുന്നു… മൊത്തത്തില്‍ മരവിപ്പായിരുന്നു. കഴിഞ്ഞ ദിവസം കൂടി കണ്ട കുട്ടിയായതിനാല്‍ വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ സിനിമയിലെ പരിചയക്കാരെ വിളിച്ച് സത്യമാണെന്ന് മനസിലാക്കി. ശേഷം ഉടന്‍ തിരികെ ഞാന്‍ കൊച്ചിക്ക് വന്നു. മൃതദേഹം ബാംഗ്ലൂര്‍ക്കാണ് കൊണ്ടുപോയത്. ഞാന്‍ ശ്രീദേവിയാന്റിക്കൊപ്പം ബാംഗ്ലൂരിലേക്ക് സഹായിയായി പോയി. സംസ്കാരം കഴിഞ്ഞ ശേഷമാണ് തിരികെ വന്നത്. അന്ന് മോഹന്‍ലാല്‍ സാര്‍ അടക്കം മലയാള സിനിമയിലെ ഒട്ടനവധി ആളുകള്‍ മോനിഷയെ കാണാന്‍ എത്തിയിരുന്നു.’
എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന് തമാശയ്ക്ക് മോനിഷ ഒരിക്കല്‍ ചോദിച്ചിരുന്നു. അതൊരു തമാശ മാത്രമാക്കി ചിരിച്ചു. ശരിക്കും പ്രേമിക്കാനൊന്നും അന്ന് സമയമുണ്ടായിരുന്നില്ല രണ്ടുപേര്‍ക്കും. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല’ വിനീത് കൂട്ടിച്ചേര്‍ത്തു.