
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഴിമതിക്കരാറിലൂടെ ചോർന്നുപോകേണ്ടിയിരുന്ന കെ.എസ്.ഇ.ബിയുടെ 500 കോടിയോളം രൂപ തിരിച്ചുപിടിച്ചു ചെയർമാൻ. മുൻ ഭരണകാലത്ത് ടാറ്റാ പവറുമായി ഉണ്ടാക്കിയിരുന്ന സോളാർ വൈദ്യുതി കരാറിലാണ് ചെയർമാൻ ബി. അശോക് ഇടപെട്ട് വൻ ക്രമക്കേടിന് പൂട്ടിട്ടത്.
2020 സെപ്തംബറിൽ കെ.എസ്.ഇ.ബി വിളിച്ച സോളാർ പവർ പർച്ചേസ് ടെൻഡറിലാണ് കള്ളക്കളി നടത്തിയിരുന്നത്. കേന്ദ്രസർക്കാരിന്റെ റിന്യൂവബിൾ പർച്ചേസ് ഇംപ്ളിമെന്റേഷൻ വ്യവസ്ഥയനുസരിച്ച് സംസ്ഥാനത്തെ വൈദ്യുതിവിതരണസ്ഥാപനങ്ങൾ ഒരു നിശ്ചിത ശതമാനം ഹരിത വൈദ്യുതി ഉപയോഗിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിന് അഞ്ച് ശതമാനമാണ്. ഇതില്ലെങ്കിൽ യൂണിറ്റിന് ഒരു രൂപ വീതം പിഴയായി അടയ്ക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് സെപ്തംബറിൽ 200 മെഗാവാട്ട് സോളാർ വൈദ്യുതിക്ക് ടെൻഡർ ക്ഷണിച്ചത്. റിവേഴ്സ് ലേലത്തിന്റെ മാതൃകയിൽ യൂണിറ്റിന് മൂന്നു രൂപ നിരക്കിൽ വിളിച്ച ടെൻഡറിൽ എൻ.ടി.പി.സിയും ടാറ്റാപവറിന്റെ അനുബന്ധ സ്ഥാപനമായ ടി.പി സൗരയുമാണ് വന്നത്.
ഇവർ നൽകിയത് യൂണിറ്റിന് 2.97 രൂപ നിരക്കാണ്. ഇത് അപ്പാടെ കെ.എസ്.ഇ.ബി അംഗീകരിച്ച് കരാറിൽ ഒപ്പുവച്ചു. എൻ.ടി.പി.സിയിൽ നിന്ന് 90 മെഗാവാട്ടും, ടാറ്റായിൽ നിന്ന് 110 മെഗാവാട്ടും വാങ്ങാനായിരുന്നു കരാർ. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും ഒരു തർക്കവുമുന്നയിക്കാതെ 2021 ജൂണിൽ ഈ തീവെട്ടിക്കൊള്ളയ്ക്ക് അംഗീകാരം നൽകി. അതിനിടയിലാണ് വൈദ്യുതി മന്ത്രിയായി കെ. കൃഷ്ണൻകുട്ടിയും കെ.എസ്.ഇ.ബി ചെയർമാനായി ബി. അശോകും എത്തിയത്.
റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച കരാറും നിരക്കും വീണ്ടും പരിശോധിക്കുന്ന പതിവില്ലെങ്കിലും ഇടപാടിൽ സംശയം തോന്നിയ പുതിയ മാനേജ്മെന്റ് കരാർ വിശദമായി പരിശോധിച്ചു. കെ.എസ്.ഇ.ബിക്ക് വൻനഷ്ടമുണ്ടാക്കുന്ന ഇടപാടാണെന്ന് കണ്ടെത്തി. 2020 ൽ രാജ്യത്തെ സോളാർ എനർജി നിരക്ക് 2.36 രൂപയായിരുന്നു.
2021ൽ പോലും നിരക്ക് 2.43 നും 2.59 രൂപയ്ക്കും ഇടയിലാണ്. എന്നിട്ടും കേരളത്തിലെ വിദഗ്ദ്ധർ 2.97 രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്! കരാർ നടപ്പാക്കിയാൽ പ്രതിമാസം 1.67കോടിരൂപ കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടാകും. 25 വർഷമാണ് കരാർ കാലാവധി. ആ നിലയിൽ കണക്കാക്കുമ്പോൾ 492കോടിരൂപയുടെ അധികബാദ്ധ്യതയാണ് വൈദ്യുതി ബോർഡിനുണ്ടാവുക. ഇതും നിരക്ക് വർദ്ധനയായി ഉപഭോക്താക്കളുടെ തലയിൽ വച്ചുകെട്ടേണ്ടിവരും.
ദുരന്തം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയ ചെയർമാൻ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും അനുമതിയോടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചു. പർച്ചേസ് വിഭാഗത്തിൽ നിന്ന് എതിർപ്പുണ്ടായെങ്കിലും വഴങ്ങിയില്ല. കരാർ റദ്ദാക്കുമെന്ന് ഉറപ്പായതോടെ ടാറ്റായും എൻ.ടി.പി.സിയും ഒത്തുതീർപ്പിനെത്തി. ഒടുവിൽ 2.44 രൂപ നിരക്ക് നിശ്ചയിച്ച് ഡിസംബറിൽ കരാർ ഒപ്പുവച്ചു. പുതിയ നിരക്കിന് റെഗുലേറ്ററി കമ്മിഷന്റെ അനുമതിക്കായി ഈ വർഷം ജനുവരിയിൽ അപേക്ഷ നൽകി. രണ്ടുമാസം മുമ്പ് അതു കിട്ടിയതോടെ വൈദ്യുതിവാങ്ങുന്നതിന് അനുമതിയുമായി.