
രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചത്; നിലപാട് എടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമെന്ന് കേന്ദ്രം; ഹൈക്കോടതിക്ക് രേഖകൾ കൈമാറി കേന്ദ്രം
സ്വന്തം ലേഖകൻ
കൊച്ചി : മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണാനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ കേന്ദ്ര സർക്കാർ ഹൈക്കോടതിക്ക് കൈമാറി. മുദ്രവെച്ച കവറിലാണ് കേന്ദ്രം റിപ്പോർട്ട് കൈമാറിയത്.
രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്രം അറിയിച്ചു. ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ചാണ് മീഡിയ വൺ സമർപ്പിച്ച ഹർജി പരിഗണിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷാ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണാനുമതി നിഷേധിക്കാനുള്ള കാരണങ്ങൾ ഈ ഘട്ടത്തിൽ തുറന്ന കോടതിയിൽ പറയാൻ സാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചത്.
രേഖാമൂലമാണ് കേന്ദ്രം റിപ്പോർട്ട് സമർപ്പിച്ചത്. ചാനലിനെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിലപാട് എടുത്തത് എന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു.
ചാനലിന്റെ പ്രവർത്തനങ്ങൾ തുടരാൻ കോടതി നൽകിയ അനുമതി കേന്ദ്രസർക്കാരിന്റെയും സുപ്രീം കോടതിയുടേയും ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. അതിനാൽ ഹൈക്കോടതിയുടെ സ്റ്റേ പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
അതേസമയം ചാനൽ സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കുന്നതിലേക്ക് മാറ്റി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് സ്വകാര്യ മലയാള വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞത്. സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് സംപ്രേക്ഷണം വിലക്കിയത്.