Spread the love

സ്വന്തം ലേഖകൻ
കോഴിക്കോട്: പതിമൂന്നല്ല പതിമൂവായിരം പ്രവിശ്യം ഒരു സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെട്ടാലും ആ സ്ത്രീ നിയമത്തിന്റെ വഴിയിലേക്ക് പോവരുത് എന്നെനിക്ക് വിളിച്ചു പറയണമെന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ മാധ്യമങ്ങളോട് പറയാൻ ആ​ഗ്രഹിക്കുന്നതെന്ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് പ്രതിനിധിയായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി.

video
play-sharp-fill

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ പരാതിക്കാരി അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാധ്യമങ്ങളെ കാണുമെന്ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് പ്രതിനിധിയായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.

‘കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്ന അവസ്ഥയിലാണ് അവരുള്ളത്. ഈ ഞെട്ടല്‍ മാറാന്‍ കുറച്ചു സമയം അവര്‍ക്കാവശ്യമാണ്. അതിനു ശേഷം അവര്‍ മാധ്യമങ്ങളോട് സംസാരിക്കും. കേസിന്റെ ആദ്യഘട്ടത്തിലെ തകര്‍ന്ന അവസ്ഥയില്‍ നിന്നും ഇന്ന് ഒരുപാട് ഒരുപാട് മനോധൈര്യം കന്യസ്ത്രീക്ക് വന്നിട്ടുണ്ട്. മുന്‍പൊരിക്കല്‍ കേസിന്റെ വിസ്താരഘട്ടത്തില്‍ മാനസികമായി വളരെ തകര്‍ന്നു പോയ അവസ്ഥ കന്യസ്ത്രീക്ക് വന്നിരുന്നു’-ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വിസ്താരത്തിന്റെ ഒരു ഘട്ടത്തില്‍ അവര്‍ പറഞ്ഞ ഒരു കാര്യം എനിക്ക് മാധ്യമങ്ങളോട് പോയി സംസാരിക്കണമെന്നാണ്. എന്തായിരിക്കും നിങ്ങള്‍ പത്രക്കാരോട് പറയുകയെന്ന് ഞാനവരോട് ചോദിച്ചു.

പതിമൂന്നല്ല പതിമൂവായിരം പ്രവിശ്യം ഒരു സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെട്ടാലും ആ സ്ത്രീ നിയമത്തിന്റെ വഴിയിലേക്ക് പോവരുത് എന്നെനിക്ക് വിളിച്ചു പറയണമെന്നാണ് അവരന്നെന്നോട് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി. അതിക്രമത്തിനിരയായി എന്നതിനപ്പുറം ഈ നടപടിക്രമങ്ങള്‍ ഭീകരമാണ്. അതൊരുപക്ഷെ പുരുഷന്‍മാരായ നമുക്ക് മനസ്സിലാവണമെന്നില്ല’- ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.

അന്നത്തെ ചിന്തയില്‍ നിന്നും ഇന്നവര്‍ വളരെ മുന്നോട്ട് പോയിക്കഴിഞ്ഞെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും അവര്‍ക്കെതിരെയുണ്ടായ ഹീനമായ ആക്രമണം അവരെ ധീരവനിതയാക്കി ഉയര്‍ത്തിയെന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.

അതേസമയം കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നതാണ് കേസ് തള്ളാനും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കാനും കാരണമായി കോടതി പറയുന്നത്. കന്യാസ്ത്രീ മറ്റു ചിലരുടെ താത്പര്യങ്ങളില്‍പ്പെട്ടുപോയെന്നും അധികാരത്തിനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും കന്യസ്ത്രീക്കെതിരെ നിശിതമായ വിമര്‍ശനമാണ് വിധി പകര്‍പ്പിലുള്ളത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.