![പോത്തന്‍കോട് അച്ഛനേയും മകളെയും ആക്രമിച്ച കേസ്; ഗുണ്ടാസംഘത്തിലെ മൂന്ന് പേർ പിടിയിൽ; പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ പോത്തന്‍കോട് അച്ഛനേയും മകളെയും ആക്രമിച്ച കേസ്; ഗുണ്ടാസംഘത്തിലെ മൂന്ന് പേർ പിടിയിൽ; പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍](https://i0.wp.com/thirdeyenewslive.com/storage/2021/12/pothankod.jpg?fit=1024%2C680&ssl=1)
പോത്തന്‍കോട് അച്ഛനേയും മകളെയും ആക്രമിച്ച കേസ്; ഗുണ്ടാസംഘത്തിലെ മൂന്ന് പേർ പിടിയിൽ; പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പോത്തന്‍കോട് അച്ഛനേയും മകളേയും ആക്രമിച്ച ഗുണ്ടാം സംഘം പിടിയില്‍.
അണ്ടൂര്‍ക്കോണം സ്വദേശികളായ ഫൈസല്‍, ആഷിഖ്, നൗഫല്‍ എന്നിവരടങ്ങുന്ന മൂന്നംഘ സംഘത്തെയാണ് പിടികൂടിയത്. ഇവര്‍ക്ക് കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത റിയാസിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്. ഇയാള്‍ ഒളിവിലാണ്.
പ്രതികള്‍ ലോഡ്ജിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് പരിശോധന നടത്തിയത്. കരുനാഗപ്പള്ളി പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.
കഴിഞ്ഞ ബുധനാഴ്ച രാത്രി 8.30യായിരുന്നു സംഭവം. കാറില്‍ വരികയായിരുന്ന വെഞ്ഞാറമൂട് സ്വദേശി ഷെയ്ക് മുഹമ്മദ് ഷാ, മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനി എന്നിവരെയാണ് കാറിലെത്തിയ ഗുണ്ടാസംഘം പ്രകോപനമില്ലാതെ ആക്രമിച്ചത്. ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ ജോലി സ്ഥലത്തുവിട്ട് പിതാവും മകളും വീട്ടിലേക്കു മടങ്ങുകയായിരുന്നു. പോത്തന്‍കോട് ജംക്ഷനു സമീപം ഗതാഗതക്കുരുക്കില്‍ സംഘത്തിന്റെ കാര്‍ മുന്നോട്ട് എടുക്കാന്‍ കഴിയാത്തതിനെ ചൊല്ലിയായിരുന്നു ആക്രമണം.
പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും മുടിക്ക് കുത്തിപ്പിടിക്കുകയും ചെയ്തിരുന്നു. ആളുകള്‍ നോക്കി നില്‍ക്കേ രാത്രി ഒന്‍പതരയോടെയായിരുന്നു നഗരമദ്ധ്യത്തില്‍ സംഭവം അരങ്ങേറിയത്.
അതിന് ശേഷം ഇവര്‍ ബാറിന് മുന്നില്‍ നിന്നിരുന്ന യുവാക്കള്‍ക്ക് നേരെയും അതിക്രമം നടത്തി. ഒരു യുവാവിന്റെ തല നാല് ബിയര്‍ കുപ്പികള്‍ ഉപയോഗിച്ച് അടിച്ച് പൊട്ടിക്കുകയും ചെയ്തു. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന് പിന്നാലെയാണ് പ്രതികള്‍ ഒളിവില്‍ പോയത്.