വരും ദിവസങ്ങളിൽ അതിശക്തമഴയെന്ന് സൂചന; നേരിടാൻ ജില്ല സജ്ജം ; എല്ലാ മേഖലയേയും കൂട്ടിയിണക്കി മുൻകരുതലുകൾ ശക്തമാക്കി കോട്ടയം ജില്ല

വരും ദിവസങ്ങളിൽ അതിശക്തമഴയെന്ന് സൂചന; നേരിടാൻ ജില്ല സജ്ജം ; എല്ലാ മേഖലയേയും കൂട്ടിയിണക്കി മുൻകരുതലുകൾ ശക്തമാക്കി കോട്ടയം ജില്ല

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വരും ദിവസങ്ങളിൽ ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ല മഴക്കെടുതി നേരിടാൻ സജ്ജമായതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

മണ്ണിടിച്ചിൽ സാധ്യത 33 പ്രദേശങ്ങളിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2018ലെ റിപ്പോർട്ടിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 2019ലെ വിദഗ്ധ സമിതി റിപ്പോർട്ടിലും മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തിയ സ്ഥലങ്ങളിൽ മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കി ആളുകളെ മാറ്റിപ്പാർപ്പിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും. അപകട സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രസ്തുത മേഖലയിലെ ജനങ്ങൾ ആവശ്യമായ രേഖകൾ കൈയിൽ കരുതി ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനത്തേക്കോ ദൂരെയുള്ള ബന്ധു വീടുകളിലേക്കോ മാറുന്നതിന് തയാറാകണമെന്ന് കളക്ടർ പറഞ്ഞു. സ്വമേധയാ മാറിയില്ലെങ്കിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ നടപടിയെടുക്കും.

മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലെ ജനങ്ങൾക്ക് ഉച്ചഭാഷിണിയിലൂടെയക്കം സുരക്ഷ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അപകടമേഖലയിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് തഹസിൽദാരെയും വില്ലേജ് ഓഫീസറെയും തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് വാഹനസൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സി., ജലഗതാഗത വകുപ്പ് എന്നിവയ്ക്ക് നിർദേശം നൽകി.

മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലയിലെ പ്രദേശങ്ങൾ

തീക്കോയി വില്ലേജ്: മംഗളഗിരി വ്രിപഞ്ഞിക്കാ റോഡ് വാർഡ് നാല്, മുപ്പത്തേക്കർ റോഡ് വാർഡ് നാല്, തടിക്കൽ നിരപ്പ് വാർഡ് 4, വെളിക്കുളം വാർഡ് ഏഴ്, വെളികുളം എട്ടാം മൈൽ കോളനി വാർഡ് ആറ്, കരിക്കാട് മിഷ്യൻകര വാർഡ് ആറ്, മലമേൽ വാർഡ് 8, മംഗളഗിരി മാർമല അരുവി റോഡ് വാർഡ് 4.

തലനാട് വില്ലേജ്: കിഴക്കേകര ശ്രീധർമ്മശാസ്താ ക്ഷേത്രം, ചോനമല- അടുക്കം റോഡ് വാർഡ് 3, ചോനമല ഇല്ലിക്കൽ റോഡ് വാർഡ് 3, ചാമപ്പാറ (അടുക്കം) വാർഡ് 5, അട്ടിക്കുളം വാർഡ് 8, ഞാലംപുഴ-അട്ടിക്കുളം വാർഡ് 8, വാർഡ് 9 മുതുകാട്ടിൽ,

മൂന്നിലവ് വില്ലേജ്: മരമാറ്റം കോളനി വാർഡ് 9, കൂട്ടക്കല്ല്.

കൂട്ടിക്കൽ വില്ലേജ്: കൊടുങ്ങ ടോപ്, ഞാറയ്ക്കാട്, പ്ലാപ്പള്ളി, പ്ലാപ്പള്ളി ടോപ് 106 നം. അങ്കണവാടി, മേലേത്തടം- വല്യേന്ത ടോപ്, മേലേത്തടം – മൂന്ന് സ്ഥലങ്ങൾ, കൊടുങ്ങ,കുന്നട കൊടുങ്ങ ടോപ്, വല്യേന്ത, കോലാഹലമേട്.

പൂഞ്ഞാർ തെക്കേക്കര വില്ലേജ്: ചോലത്തടം, ചട്ടമ്പി ഹിൽ.

പൂഞ്ഞാർ നടുഭാഗം വില്ലേജ്,അടിവാരം ടോപ്പ്, മാടാടി കുളത്തിങ്കൽ ടോപ്പ്.

സർക്കാർ ജീവനക്കാർക്ക് 25 വരെ അവധിയില്ല

അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനായി ഒക്‌ടോബർ 25 വരെ കോട്ടയം ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാർക്കും അവധി അനുവദിക്കില്ല. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ ഇതു സംബന്ധിച്ച നിർദേശം എല്ലാ ഓഫീസുകൾക്കും നൽകാൻ ഉത്തരവായി. 24 മണിക്കൂറും സജ്ജമായിരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ഹെഡ്ക്വാർട്ടേഴ്‌സ് വിട്ട് മറ്റു ജില്ലകളിലേക്ക് പോകാൻ പാടുള്ളതല്ല. അവശ്യസർവീസ് വിഭാഗങ്ങളിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകളും അവശ്യമെങ്കിൽ മറ്റ് ഓഫീസുകളും അവധി ദിവസങ്ങളിലും പ്രവർത്തിക്കും.

ഏകോപനത്തിന് പ്രത്യേക ഉദ്യോഗസ്ഥർ

ജില്ലയിലെ അഞ്ചു താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചു. ഇവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുക. ഇവരുടെ നേതൃത്വത്തിൽ താലൂക്കുതല ദുരന്തനിവാരണ അതോറിറ്റി കൂടി പ്രവർത്തനങ്ങളും മുൻകരുതൽ ഒരുക്കവും വിലയിരുത്തിയിട്ടുണ്ട്.
ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പരും: ചങ്ങനാശേരി താലൂക്ക്- രാജീവ് കുമാർ ചൗധരി (സബ് കളക്ടർ- 9447186315), കോട്ടയം- സോളി ആന്റണി (ഡെപ്യൂട്ടി കളക്ടർ എൽ.ആർ.- 8547610057), കാഞ്ഞിരപ്പള്ളി- മുഹമ്മദ് ഷാഫി(ഡെപ്യൂട്ടി കളക്ടർ എൽഎ.-8547610054), വൈക്കം- പി.ജി. രാജേന്ദ്ര ബാബു(ഡെപ്യൂട്ടി കളക്ടർ ആർ.ആർ.-8547610055), മീനച്ചിൽ-അനിൽ ഉമ്മൻ(ആർ.ഡി.ഒ. പാലാ-9447129812).

ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന 49 ദുരിതാശ്വാസ ക്യാമ്പുകൾക്കു പുറമേ ആവശ്യമെങ്കിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്നതിന് കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും തയാറെടുപ്പുകൾ ഒരുക്കുകയും ചെയ്തു. അഞ്ചു താലൂക്കുകളിലായി 213 ക്യാമ്പുകൾ തുറക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോട്ടയം-110, കാഞ്ഞിരപ്പള്ളി-51, മീനച്ചിൽ-19, വൈക്കം-21, ചങ്ങനാശേരി-12 എന്നിങ്ങനെയാണ് ക്യാമ്പുകൾ കണ്ടെത്തിയിട്ടുള്ളത്. കോട്ടയം-4030, കാഞ്ഞിരപ്പള്ളി-6540, മീനച്ചിൽ-1220, വൈക്കം-2600, ചങ്ങനാശേരി-2500 എന്നിങ്ങനെ 16890 പേരെ പാർപ്പിക്കുന്നതിനുള്ള സൗകര്യമാണുള്ളത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്യാമ്പുകൾ സജ്ജമാക്കുക. ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി റവന്യൂ-മറ്റു വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫീസർമാരായി നിയോഗിച്ച് ഉത്തരവായി. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാവിലെയും രാത്രിയും ഉദ്യോഗസ്ഥരെ കാമ്പുകളിൽ നിയോഗിച്ചിട്ടുണ്ട്.
ക്യാമ്പുകളിലെ ഭക്ഷണ വിതരണത്തിന്റെ പൂർണ ചുമതല അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണ്. സന്നദ്ധസംഘടനകളോ മറ്റു സന്നദ്ധ പ്രവർത്തകരോ പാകം ചെയ്ത ഭക്ഷണം ക്യാമ്പുകളിൽ വിതരണം ചെയ്യാൻ അനുവദിക്കില്ല. അതേ സമയം ഭക്ഷണസാമഗ്രികൾ എത്തിച്ചാൽ അവ സ്വീകരിച്ച് പാകം ചെയ്ത് നൽകുന്നതിന് ബന്ധപ്പെട്ട അധികൃതർ മേൽനോട്ടം വഹിക്കണം. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി എല്ലാ ക്യാമ്പുകളിലും പൊലീസിന്റെ പെട്രോളിംഗ് ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ക്യാമ്പുകളുടെ ക്രമസമാധാന ചുമതല ക്യാമ്പ് ഓഫീസർമാർക്കാണ്. ക്യാമ്പുകൾക്കാവശ്യമായ പച്ചക്കറിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. ഇവർ തഹസിൽദാർമാരുമാരുമായി ആലോചിച്ച് സപ്ലൈകോ, ഹോർട്ടി കോർപ്, കൺസ്യൂമർ ഫെഡ് എന്നിവിടങ്ങളിൽനിന്ന് ഇവ എത്തിക്കും. വില്ലേജ് അടിസ്ഥാനത്തിൽ ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് ഡെപ്യൂട്ടി തഹസിൽദാർമാരെ നിയോഗിച്ചു. ഇവർ ദിവസം ഒരു തവണയെങ്കിലും ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തും. ആരോഗ്യസേവനങ്ങൾ ക്യാമ്പുകളിൽ ഉറപ്പാക്കാനും ആരോഗ്യപ്രവർത്തകരെ എല്ലാ ക്യാമ്പുകളിലും നിയോഗിക്കാനും ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലയിലെ ക്യാമ്പുകളുടെ പൊതുവായ പ്രവർത്തന ഏകോപനത്തിനായി തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജിനെ (ഫോൺ: 8547610056) ചുമതലപ്പെടുത്തി.

മലയോര മേഖലയിലെ അതിശക്തമായ മഴ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നതിനാൽ കൂട്ടിക്കൽ, മുണ്ടക്കയം മേഖലയിൽ അതീവ ജാഗ്രത പുലർത്തും. സാധിക്കാവുന്ന മുഴുവൻ പേരെയും മുൻകൂട്ടി മാറ്റി പാർപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ചൊവ്വാഴ്ച മുതൽ ഇതിനാവശ്യമായ നടപടികൾ ആരംഭിച്ചു.

തീർഥാടകരെ പാർപ്പിക്കാനും സൗകര്യം

ശബരിമല പ്രവേശനത്തിനു നിരോധനമുള്ള സാഹചര്യത്തിൽ തുലാമാസ പൂജയ്ക്ക് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തിയ തീർത്ഥാടകരെ ആവശ്യമെങ്കിൽ ദുരിതാശ്വാസക്യാമ്പുകളിൽ താമസിപ്പിക്കും. എരുമേലിയിലും ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലും തങ്ങുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. വി.വി.ഐ.പി.കൾക്ക് ശബരിമലയിലേക്കുള്ള പ്രവേശനം അനുവദിക്കില്ല.

ദുരിതാശ്വാസ പ്രവർത്തനത്തിന്
മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും

വെള്ളപ്പൊക്കമടക്കമുള്ള സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും അടക്കം വിന്യസിക്കും. മത്സ്യത്തൊഴിലാളികളുടെ സേവനം ഇതിനായി ഉറപ്പാക്കും. ബോട്ടുകൾ ലഭ്യമാക്കാൻ ഡി.റ്റി.പി.സി.ക്കടക്കം നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജെ.സി.ബി. അടക്കമുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ആർ.ടി.ഒയെ. ചുമതലപ്പെടുത്തി.

മണിമല, എരുമേലി കുറുവനാഴി, വെള്ളാവൂർ പാലത്തിൽ അടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. സോഡുകളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കാനും നിർദ്ദേശം നൽകി.
പുഴകളിലെ നീരൊഴുക്കിന് തടസമായ മരങ്ങൾ, മണ്ണ് തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യാൻ മേജർ-മൈനർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇവർ നടപടികൾ തുടങ്ങി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരാണെന്ന് ഫയർഫോഴ്സ് അറിയിച്ചു. ജില്ലയിൽ എത്തിയിട്ടുള്ള കരസേന ഇവിടെ തുടരും. ആവശ്യമെങ്കിൽ അപ്പർകുട്ടനാട്ടിൽ ക്യാമ്പ് ചെയ്യുന്ന എൻ.ഡി.ആർ.എഫ് ടീമിന്റെ സഹായവും തേടും. പൊലീസും സജ്ജമാണ്.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവനയായി വിവിധ സാധനങ്ങളടക്കമുള്ള സഹായങ്ങൾ നൽകാം. ബ്രഷ്, പേസ്റ്റ്, വാഷിംഗ് സോപ്പ്, ടോയ്‌ലറ്റ് സോപ്പ്, സാനിറ്ററി നാപ്കിൻ, മാസ്‌ക്, സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുള്ള വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, ബെഡ് ഷീറ്റ്, തോർത്ത് തുടങ്ങിയവയാണ് സംഭരിക്കുന്നത്. ഉപയോഗിച്ച വസ്ത്രങ്ങൾ സ്വീകരിക്കുന്നതല്ല.
ജില്ലാതലത്തിൽ സ്വീകരണ-ശേഖരണ-വിതരണ കേന്ദ്രം തുറക്കും. ജില്ലാ കേന്ദ്രത്തിലാണ് സംഭാവനയായി സാധനങ്ങൾ സ്വീകരിക്കുക. ഇവിടെനിന്ന് ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യും. ഇതിനായി പുഞ്ച സ്‌പെഷൽ ഓഫീസർ ഫ്രാൻസിസ് ബി. സാവിയോയെ ചുമതലപ്പെടുത്തി. രാവിലെ 9.30 മുതൽ 5.30 വരെ സംഭരണ കേന്ദ്രത്തിലെത്തിക്കാം. വിശദവിവരത്തിന് ഫോൺ: 9446562236, 0481 2566300, 0481 2565400.

ജില്ലയിലെ ആകെ ക്യാമ്പുകളുടെ എണ്ണം 49 ആയി. കാഞ്ഞിരപ്പള്ളി താലൂക്കിൽ 21ഉം കോട്ടയത്ത് 16ഉം ചങ്ങനാശേരിയിൽ എട്ടും മീനച്ചിലിൽ നാലും ക്യാമ്പുകളാണുള്ളത്. 794 കുടുംബങ്ങളിലായി 2883 അംഗങ്ങൾ ക്യാമ്പിലുണ്ട്.