തട്ടിപ്പുകാരി സൂര്യാ എസ് നായർക്കെതിരെ നിരവധി പരാതികൾ ;പാവങ്ങളെ പറ്റിച്ച് തട്ടിയെടുത്തത് ഒരു കോടിക്ക്  മുകളിലെന്ന് സൂചന; താമസം തെള്ളകത്തെ ആഡംബര ഫ്ലാറ്റിലും ; ഫ്ലാറ്റിലെ നിത്യസന്ദർശകരിൽ പൊലീസുകാരും

തട്ടിപ്പുകാരി സൂര്യാ എസ് നായർക്കെതിരെ നിരവധി പരാതികൾ ;പാവങ്ങളെ പറ്റിച്ച് തട്ടിയെടുത്തത് ഒരു കോടിക്ക് മുകളിലെന്ന് സൂചന; താമസം തെള്ളകത്തെ ആഡംബര ഫ്ലാറ്റിലും ; ഫ്ലാറ്റിലെ നിത്യസന്ദർശകരിൽ പൊലീസുകാരും

സ്വന്തം ലേഖകൻ

കോട്ടയം: ബാങ്ക് വായ്പ എടുത്ത് നല്കാമെന്ന് പറഞ്ഞ് നിരവധി പേരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത അയർക്കുന്നം സ്വദേശിനി സൂര്യ എസ് നായർ പിടിയിലായതോടെ നിരവധി പേർ തട്ടിപ്പിനിരയായതായി പൊലീസിൽ പരാതി നല്കി.

പരിചയപ്പെടുന്നവരോട് ബാങ്ക് വായ്പ ശരിയാക്കി തരാം എന്ന് പറഞ്ഞ് സർവ്വീസ് ചാർജായും മറ്റ് ഫീസുകളെന്നും പറഞ്ഞ് ലക്ഷങ്ങൾ തട്ടുകയാണ് സൂര്യയുടെ രീതി. ബിസിനസുകാരടക്കം നിരവധി പേരെ ഇത്തരത്തിൽ സൂര്യ പറ്റിച്ചതായാണ് പുറത്തു വരുന്ന വിവരം.

ഒരു ലക്ഷം രൂപ മുതൽ അൻപത് ലക്ഷം രൂപ വരെ ലോൺ ശരിയാക്കിത്തരാം എന്ന് പറഞ്ഞാണ് സൂര്യ തട്ടിപ്പ് നടത്തുന്നത്. ദേശസാൽകൃത ബാങ്കുകളുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്

കോട്ടയം വെസ്റ്റ് ,ഗാന്ധിനഗർ, അയർക്കുന്നം, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ സൂര്യയ്ക്കെതിരെ പരാതിയുണ്ട്. നൂറിലധികം ആളുകളെ പറ്റിച്ചതായും ഒരു കോടിയിലധികം രൂപ തട്ടിച്ചെടുത്തതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു സൂര്യ. തെള്ളകത്തെ ആഡംബര ഫ്ലാറ്റിലായിരുന്നു താമസം. ഫ്ലാറ്റിലെ നിത്യസന്ദർശകരിൽ പൊലീസുകാരും ഉൾപ്പെട്ടിരുന്നതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു.

അതിനിടെ സൂര്യയുടെ പുറകിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. സൂര്യക്കെതിരെ നിരവധി പേർ വിവിധ പോലീസ് സ്റ്റേഷനുകളിൽ നല്കിയിരുന്ന പരാതികൾ മുങ്ങി പോയതിനേ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കസ്റ്റഡിയിലെടുത്ത സൂര്യയ്ക്ക് ശാരിരിക അസ്വസ്തത ഉണ്ടായതിനേ തുടർന്ന് പൊലീസ് കാവലിൽ ആശുപത്രിയിലാക്കി. ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്ന് അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ മധു പറഞ്ഞു.