മരുന്നടി: സ്വർണം നേടിയ ചൈനീസ് താരം സംശയത്തിന്റെ നിഴലിൽ; മീരാബായ് ചാനുവിന് സ്വർണ സാധ്യത
സ്വന്തം ലേഖകൻ
ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരാബായ് ചാനുവിന് ലഭിച്ച വെള്ളി മെഡൽ സ്വർണമാകാൻ സാധ്യത.
സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് ഉപയോഗിച്ചതായുള്ള സംശയം നിലവിൽ വന്ന സാഹചര്യത്തിലാണിത്.
ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം ചൈനീസ് താരത്തോട് ടോക്കിയോയിൽ തുടരാൻ അധികൃതർ നിർദ്ദേശിച്ചു. രണ്ടാം പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകും.
ഭാരോദ്വാഹനം 49 കിലോഗ്രാം വിഭാഗത്തിൽ 210 കിലോഗ്രാം ഉയർത്തി ഒളിമ്പിക് റെക്കോഡോടെയാണ് ചൈനീസ് താരം സ്വർണം നേടിയത്.
സ്‌നാച്ചിൽ 87 കിലോയും ക്ലീൻ ആന്റ് ജെർക്കിൽ 115 കിലോയുമായി ആകെ 202 കിലോഗ്രാമാണ് മീരാബായ് ചാനു ഉയർത്തിയത്.
194 കിലോഗ്രാമുമായി ഇൻഡൊനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതകൂടിയാണ് ചാനു.