വെഞ്ഞാറമൂട് നെല്ലനാട്ടിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ വധഭീഷണി; പ്രതി അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി പിടിയിൽ.തൈത ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.നെല്ലനാട് എൽ സി സെക്രട്ടറി സുജിത്ത് മോഹന് നേരെയാണ് ഇയാൾ വധഭീഷണി മുഴക്കിയത്.പ്രതിക്കെതിരെ അബ്കാരി അടക്കമുള്ള കേസുകൾ നിലവിലുള്ളതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.പാർട്ടി കമ്മിറ്റി കഴിഞ്ഞ് ബ്രാഞ്ച് സെക്രട്ടറിക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന സുജിത്ത് മോഹനനെ ചിറയിൻകീഴ് സ്വദേശികളായ മൂന്നംഗ ഗുണ്ടകളുടെ സഹായത്തോടെ ആക്രമിക്കുകയായിരുന്നു. നെല്ലനാട് എൽ സി സെക്രട്ടറിയാണ് സുജിത്ത് മോഹൻ. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകൾ നാട്ടുകാർ ഓടിക്കൂടിയതോടെ രക്ഷപ്പെടുകയായിരുന്നു.സംഭവത്തെ തുടർന്ന് സുജിത്ത് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുരൂർക്കോണം സ്വദേശി അജിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് തൈത ബിജു.അബ്കാരി കേസിൽ തൈത ബിജു ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ട് രണ്ടാഴ്ചയാകുന്നവേളയിലാണ് വധഭീഷണി മുഴക്കിയ കേസിൽ വീണ്ടും അറസ്റ്റിലാകുന്നത്. ലോക്ഡൗൺ സമയത്ത് ബിജുവിന്റെ വീട്ടിൽ നിന്നും 750 ലിറ്റർ കോടയും എക്‌സൈസ് – പൊലീസ് സംഘം പിടിച്ചെടുത്തിരുന്നു.
സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് സുജിത്ത് പറയുന്നത്.പ്രതിക്കെതിരെ ഐപിസി 304 അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുള്ളതായി വെഞ്ഞാറമൂട് സി ഐ ജൈസുനാഥ് പറഞ്ഞു. ബിജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.