play-sharp-fill
ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ

ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ തിരുമലയിലെ വീട്ടുവളപ്പിൽ. ഭൗതികശരീരം പോസ്റ്റ് മോർട്ടത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജിൽ ഇന്ന് പൊതുദർശനത്തിന് വെക്കും. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലമാണ് ബാലഭാസ്‌കർ അന്തരിച്ചത്. 40 വയസായിരുന്നു. കുടുംബവുമായി കഴിഞ്ഞ ചൊവ്വാഴ്ച തൃശൂരിൽ നിന്നും ക്ഷേത്ര സന്ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോൾ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംഗ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു. ബാലഭാസ്‌കറിനൊപ്പം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അർജുനും ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ നാലോടെയായിരുന്നു അപകടം. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം.