
സ്വന്തം ലേഖകൻ
കൊച്ചി : കേരളത്തിലേക്ക് മടങ്ങാനാകാതെ അസമിൽ കുടുങ്ങിക്കിടക്കുന്നത് നൂറ് കണക്കിന് മലയാളി ഡ്രൈവർമാർ.
40 ദിവസമായി അസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്ന മലയാളി ബസ് ജീവനക്കാരുടെ ആശങ്കയേറ്റി മരണവാര്‍ത്തയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അസം-ബംഗാള്‍ അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നു പോയ ഒരു ജീവനക്കാരന്‍ ഇന്നലെ കുഴഞ്ഞുവീണു മരിച്ചു. ലോക്ഡൗണില്‍ കുടുങ്ങിപ്പോയ മലയാളി ബസ് ഡ്രൈവർ പാവറട്ടി വെന്മേനാട് കൈതമുക്കു സ്വദേശി കെ.പി.നജീബ് 46) ആണ് അസം – ബംഗാള്‍ അതിര്‍ത്തി പ്രദേശമായ അലിപൂരില്‍ മരിച്ചത്.
മുതുവറയിലെ ജയ്‌ഗുരു ബസിന്റെ ഡ്രൈവറാണ്. കടുത്ത ആശങ്കയിലാണ് ഇവിടെ കഴിയുന്നതെന്ന് ബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയിലെ ദോംകള്‍ പട്ടണത്തില്‍ ക്യാംപ് ചെയ്യുന്ന കൊച്ചി സ്വദേശി സംഗീത്കുമാര്‍, കൊല്ലം സ്വദേശി ഷഫീഖ് എന്നിവര്‍ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
കേരളത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുമായിപ്പോയ 400 ബസുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ അസമിലുണ്ട്. ഏജന്റുമാര്‍ മുഖേനയാണു തൊഴിലാളികളെ എത്തിച്ചത്. വോട്ട് ചെയ്യിച്ചു തിരികെക്കൊണ്ടുവരാനായിരുന്നു പരിപാടി. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ ഒരു ഭാഗത്തേക്കുമാത്രമുള്ള പ്രതിഫലം നല്‍കി ഏജന്റുമാര്‍ മുങ്ങി. ആയിരത്തിലേറെ ജീവനക്കാരാണ് ദുരിതം നേരിടുന്നത്. ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ സഹായിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം തിരിച്ചുവരവിനു സഹായകമാകുന്നില്ലെന്നു ജീവനക്കാര്‍ പറയുന്നു.
പെരുമ്പാവൂരില്‍നിന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യിക്കാനായി അതിഥിത്തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളാണു ലോക്ഡൗണ്‍ കാരണം വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ലോക്ഡൗണ്‍ കഴിയാതെ തിരിച്ചുവരവു സാധ്യമാകാത്ത സ്ഥിതിയാണ്.
ഇന്ധനമടിക്കാന്‍തന്നെ അര ലക്ഷത്തോളം രൂപ വേണം. ടോള്‍ മാത്രം 12,000 രൂപയാണ്. ഇതിനു പുറമേ ഓരോ ചെക്പോസ്റ്റിലും പൊലീസ് പരിശോധനാ സ്ഥലത്തും കോഴ നല്‍കണം. എന്തുചെയ്യണമെന്നറിയാതെ അവസ്ഥയിലാണ് ബസുടമകളും ജീവനക്കാരും.
സർക്കാർ അടിയന്തിരമായി ഇടപെട്ടാലേ ഇനി ഇവർക്ക് രക്ഷയുള്ളു.