play-sharp-fill

കോട്ടയത്തെ കോവിഡ് മരണങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്; ദിനംപ്രതി നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത് കോവിഡ് ബാധിച്ച് മരിച്ച 10ഓളം ജീവനുകള്‍; സംസ്‌കരിക്കാന്‍ സൗകര്യമില്ലാതെ തിരിച്ചയയ്ക്കുന്നത് ഇരട്ടിയിലധികം; എന്നിട്ടും മാസ്‌കും സാമൂഹിക അകലവും ആര്‍ക്കോ വേണ്ടിയെന്ന മട്ടില്‍ അധികൃതരും ജനങ്ങളും

ഏ കെ ശ്രീകുമാര്‍

കോട്ടയം: നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തില്‍ പ്രതിദിനം സംസ്‌കരിക്കുന്നത് 10ഓളം കോവിഡ് രോഗികളെ എന്ന് റിപ്പോര്‍ട്ടുകള്‍. ദിനംപ്രതി കോവിഡ് ബാധിച്ച് മരിച്ച 15ല്‍ അധികം മൃതദേഹങ്ങള്‍ ഇവിടെ എത്താറുണ്ട്. എന്നാല്‍, പലതും സംസ്‌കരിക്കാന്‍ പറ്റാതെ തിരിച്ചയയ്ക്കുകയാണ്.


നഗരസഭാ ശ്മശാനത്തില്‍ ഒരു ദിവസം സംസ്‌കരിക്കാവുന്ന മൃതദേഹങ്ങള്‍ക്ക് പരിധിയുണ്ട്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ദിനംപ്രതി ശ്മശാനത്തിന് ഉള്‍ക്കൊള്ളാനാവുന്നതില്‍ അധികം മൃതദേഹങ്ങള്‍ ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരുന്നുണ്ട്. നഗരസഭ അവര്‍ക്ക് കഴിയുന്ന പരമാവധി സൗകര്യങ്ങല്‍ ഒരുക്കുന്നുണ്ടെങ്കിലും പലതും സംസ്‌കരിക്കാനാവാതെ തിരിച്ചയയ്ക്കുന്ന കാഴ്ച ദയനീയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ആഴ്ച മൂവായിരത്തോടടുത്ത് കോവിഡ് കേസുകള്‍ കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളം ജില്ല കഴിഞ്ഞാല്‍ കോട്ടയം, തൃശ്ശൂര്‍ കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു ഏറ്റവുമധികം കോവിഡ് കേസുകള്‍.

മരണനിരക്കും ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടതുണ്ട്. ജില്ലയുടെ ഭരണസിരാ കേന്ദ്രമായ കളക്ട്രേറ്റില്‍ പോലും മാസ് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരാണുള്ളത്.

കളക്ടറുടെ സർജന്റ് അടക്കം മാസ്ക് ശരിയായി ധരിക്കാതെ ജോലി ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥരുള്ള ഇടമാണ് ഇവിടം.

കോവിഡ് നിര്‍ദ്ദേശങ്ങള്‍ യഥാസമയം ജനങ്ങളുമായി പങ്ക് വയ്ക്കുന്ന കളക്ടര്‍ തന്റെ മൂക്കിന് താഴെ നടക്കുന്ന കൃത്യവിലോപങ്ങള്‍ കാണാതെ പോകുകയാണ്. ഇതേപ്പറ്റി വിശദമായ റിപ്പോര്‍ട്ട് തേര്‍ഡ് ഐ ന്യൂസ് മുന്‍പ് തെളിവുകള്‍ സഹിതം പുറത്ത് വിട്ടിരുന്നു.

മുട്ടമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കാനെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ദിനംപ്രതി ഉയരുന്നുവെന്ന സത്യാവസ്ഥ ഉള്‍ക്കൊണ്ട് കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജീവിതം ക്രമീകരിക്കേണ്ടത് കോട്ടയത്തെ ഓരോ പൗരന്മാരുടെയും കടമയാണ്.

വ്യാപനം പിടിച്ച് കെട്ടാനായെങ്കില്‍ മാത്രമേ പ്രതിദിന മരണങ്ങളും കുറയ്ക്കാനാവൂ എന്ന കാര്യം മറക്കേണ്ട..!