തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: തിരുവനന്തപുരത്ത് അമ്മ മകനെ വർഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായുള്ള വാർത്ത പുറത്തു വരുന്നതിനിടെ, എട്ടു വയസുകാരനെ മാമൻ പീഡിപ്പിച്ചതിനു അമ്മ കൂട്ടു നിന്നെന്ന പരാതി കോഴിക്കോട്ട് നിന്നും. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അമ്മയുടെ സഹോദരൻ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചതായാണ് എട്ടു വയസുകാരൻ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. അമ്മയോടു ഇതേപ്പറ്റി പരാതി പറഞ്ഞെങ്കിലും പുറത്താരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണിയാണ് അമ്മ മുഴക്കിയതെന്നു പറയുന്നു. സംഭവത്തിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത കോഴിക്കോട് സിറ്റി മാറാട് പൊലീസ് പക്ഷേ, അമ്മയെ പ്രതി ചേർക്കാനോ പ്രതിയായ അമ്മയുടെ സഹോദരനെ അറസ്റ്റ് ചെയ്യാനോ തയ്യാറായിട്ടില്ല.
എട്ടു വയസുകാരൻ അച്ഛനും അമ്മയ്ക്കുമൊപ്പം എറണാകുളത്താണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ വീട്ടിൽ എത്തിയിരുന്ന സമയത്താണ് ആദ്യം പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നു കുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. പിന്നീട്, കുട്ടിയുടെ അച്ഛനും അമ്മയും തമ്മിൽ പിണങ്ങുകയും, പിന്നീട് ഇരുവരും വേർ പിരിഞ്ഞു താമസിക്കുകയും ചെയ്തു. ഇതിനിടെ കുട്ടിയുടെ അമ്മ വീട്ടിൽ എത്തി നിൽക്കുന്ന സമയത്തും മാമ്മന്റെ ഭാഗത്തു നിന്നും ലൈംഗികമായ അതിക്രമ ശ്രമം ഉണ്ടായതായും കുട്ടി മൊഴി നൽകുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ മാമ്മന്റെ ഭാഗത്തു നിന്നും ലൈംഗിക അതിക്രമ ശ്രമം ഉണ്ടായതോടെ കുട്ടി വിവരം അമ്മയോടു പറഞ്ഞു. എന്നാൽ, പുറത്താരോടെങ്കിലും പറഞ്ഞാൽ കുട്ടിയെ കൊലപ്പെടുത്തുമെന്നായിരുന്നു അമ്മയുടെ ഭീഷണിയെന്നും മൊഴിയിലുണ്ട്. കുട്ടി വിവരം അച്ഛനോടും, കൗൺസിലിങ് നടത്തിയവരോടും പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്നു, കുട്ടിയുടെ മൊഴിയെടുത്ത ശേഷം കോടതി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇതിനിടെ കുട്ടിയുടെ മാമനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വടകര പൊലീസ് എറണാകുളത്ത് എത്തി കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇദ്ദേഹം ഇപ്പോൾ റിമാൻഡിലാണ്. ഇതിനിടെ കുട്ടിയുടെ അച്ഛനും അമ്മയും നൽകിയ ഹർജിയിൽ കുട്ടിയെ അമ്മയ്‌ക്കൊപ്പം വിടാൻ കഴിഞ്ഞ ദിവസം കോഴിക്കോട് കുടുംബകോടതി വിധിയ്ക്കുകയും ചെയ്തു. എന്നാൽ, കുട്ടി അമ്മയ്‌ക്കൊപ്പം പോകാൻ ഇനിയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ പോക്‌സോ കേസിൽ പ്രതിയായ മാമനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.