
അഞ്ചൽ ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയേയും കുടുക്കിയത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍; ഉത്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് ലോക്കറില്‍ നിന്നും മാറ്റിയതില്‍ അറിവുണ്ടായിട്ടം ഇരുവരും മൗനം പാലിച്ചു; ഉത്രയുടെ സ്വർണം സൂര്യയുടെ സഹോദരിയുടെ വിവാഹത്തിനായി നോട്ടമിട്ടു; അന്വേഷണ സംഘം പരിശോധിച്ചത് ഒരു ലക്ഷത്തിലേറെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍; സൂര്യക്കും രേണുകക്കുമെതിരെ ഗൂഡാലോചന, തെളിവു നശിപ്പിക്കൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ
സ്വന്തം ലേഖകൻ
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിന്റെ മാതാവിനെയും സഹോദരിയെയും കുടുക്കിയത് മൊഴികളിലെ വൈരുദ്ധ്യം. സൂരജ് തെറ്റു ചെയ്തു എന്ന് അറിവുണ്ടായിട്ടും ഇരുവരും ഇക്കാര്യം മറച്ചു വച്ചു. ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തിലെ ദുരൂഹതകളാണ് സൂരജിന്റെ കുടുംബാംഗങ്ങളെ പൊലീസിന്റെ നിരീക്ഷണത്തിലാക്കിയത്. ഈ നിരീക്ഷണം തുടരവേയാണ് അന്വേഷണ സംഘത്തിന്റെ കെണിയില്‍ ഇരുവരും വീഴുന്നത്.
ഇവര്‍ നൽകിയ മൊഴികളില്‍ അടിമുടി വ്യത്യാസം ഉണ്ടായിരുന്നു. വീടിനു പുറത്തു വച്ചാണ് അണലി കടിച്ചതെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ താന്‍ വീട്ടിനുള്ളില്‍ വച്ച് കടിപ്പിച്ചതാണെന്ന് സൂരജ് മൊഴി നല്‍കി. ഇതോടെ മൊഴി മാറ്റി. അണലി കടിച്ച ശേഷം മൂന്നര മണിക്കൂര്‍ കഴിഞ്ഞാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചത്. സൂരജിനെ പോലെ ഉത്രയെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാരും തിടുക്കം കാട്ടിയില്ലെന്നും പൊലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്രയുടെ സ്വര്‍ണവും പണവും സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും ബന്ധുക്കൾ ഒഴിഞ്ഞുമാറി. ഉത്രയെ കൊലപ്പെടുത്തും മുന്‍പ് തന്നെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് ലോക്കറില്‍ നിന്നും മാറ്റി. പിന്നീട് വീട്ടുകാര്‍ക്ക് കൈമാറി. സ്വര്‍ണം തങ്ങളുടെ പക്കല്‍ ഇല്ലെന്ന് വരുത്താന്‍ വീട്ടു പുരയിടത്തിലെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് കുഴിച്ചിട്ട വിവരം പൊലീസ് അറിയുന്നത്.
കുഴിച്ചിട്ട സ്ഥലം സുരേന്ദ്രന്‍ മറന്നു പോയെങ്കിലും അമ്മയായ രേണുക സ്ഥലം കൃത്യമായി കാണിച്ചു കൊടുത്തു. ഇതോടെ സംശയം ബലപ്പെട്ടു.എന്നാല്‍ കൊലപാതകത്തില്‍ സൂരജിനൊഴികെ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. ഒരു ലക്ഷത്തിലേറെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും സാക്ഷി മൊഴികളും പരിശോധിച്ചെങ്കിലും കൊലപാതകവുമായി ഇവരെ ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചില്ല.
ഉത്രയുടെ മാതാപിതാക്കള്‍ ഒട്ടേറെ തെളിവുകള്‍ നല്‍കിയതും അറസ്റ്റിനു വഴിവച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എ.അശോകന്‍, എസ്‌ഐ: ഡി.രമേശ്കുമാര്‍, എഎസ്‌ഐമാരായ ആശിഷ് കോഹൂര്‍, സി.മനോജ്കുമാര്‍, ജെ.എം.മിര്‍സ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഖില്‍ പ്രസാദ്, മിനി, ടി.ഷീബ എന്നിവരാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും രേണുകയ്ക്കും മകള്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രത്തില്‍ ഇവരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഗാര്‍ഹിക പീഡനം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തില്‍ രേണുകയെയും സൂര്യയെയും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെയും പ്രതിചേര്‍ത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നാലുതവണ രേണുകയെയും സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സൂരജിന് പാമ്പിനെ നല്‍കിയ പാമ്പ് പിടുത്തക്കാരന്‍ സുരേഷ്, തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൂടുതല്‍ പണവും സ്വത്തുക്കളും ആവശ്യപ്പെട്ട് സൂരജിന്റെ അമ്മയും സഹോദരിയും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഉത്രയുടെ മാതാപിതാക്കള്‍ വനിതാ കമ്മീഷനംഗം ഷാഹിദാ കമാലിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. വനിതാ കമ്മീഷന്റെ കേസില്‍ സൂരജിന്റെ സഹോദരി ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യാനും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാനും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് വനിതാ കമ്മീഷന്‍ രേഖാ മൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു കൊല്ലം റൂറല്‍ പൊലീസിന് കൈമാറുകയായിരുന്നു. ഉത്രയുടെ വിവാഹം കഴിഞ്ഞ് മൂന്നരമാസം പിന്നിട്ടപ്പോള്‍ തന്നെ വേലക്കാരിയോടെന്നപോലെ പെരുമാറുകയും കഠിനമായ ജോലികള്‍ ചെയ്യിപ്പിക്കുകയും ചെയ്‌തെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ഉത്രയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നു.
ഉത്രയുടെ അസ്വാഭാവിക മരണത്തിന്റെ അന്വേഷണം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് മുതല്‍ ഉത്രയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലാണ് സൂരജിന്റെ അമ്മയും സഹോദരിയും പരസ്യ പ്രതികരണങ്ങള്‍ നടത്തിയത്. സൂരജും അമ്മയും സഹോദരിയും പലപ്പോഴായി ലക്ഷക്കണക്കിന് രൂപയും വാഹനങ്ങളും കൈവശപ്പെടുത്തിയെന്നാണ് ഉത്രയുടെ കുടുംബം നല്‍കിയ മൊഴി. ഇത് പരിഗണിച്ചാണ് വനിതാ കമ്മീഷന്‍ ഉടനടി കേസെടുത്തത്. വിവാഹ മോചനം നേടിയാല്‍ സ്വത്തുക്കള്‍ തിരികെ കൊടുക്കേണ്ടി വരുമെന്നതിനാല്‍ കൊലപ്പെടുത്തി മുഴുവന്‍ സ്വത്തുക്കളും സ്വന്തമാക്കുക ആയിരുന്നു ലക്ഷ്യമെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.