
കാസര്‍ഗോഡ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം: പീഡന വിവരം മറച്ചുവെച്ചതിന് അമ്മയ്ക്കെതിരെ കേസ്; ഗർഭച്ഛിദ്രം നടത്തിയ ഡോക്ടർക്കെതിരെയും പോക്സോ ചുമത്തും
സ്വന്തം ലേഖകൻ
കാസർഗോഡ്: നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് സൂചന. പെണ്‍കുട്ടിയെ പിതാവ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അതേസമയം പീഡനവിവരം നേരത്തെ അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചതിന് അമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തു.
നീലേശ്വരം തൈക്കടപ്പുറത്തെ 16 കാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പിതാവ് ഉള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ പിതാവിനെ കൂടാതെ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡന വിവരം മറച്ചുവെച്ചതിന് അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കര്‍ണ്ണാടക മടിക്കേരി സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ നേരത്തെ പ്രകൃതിവിരുദ്ധപീഡനത്തിനടക്കം നാലു കേസുകളില്‍ പ്രതിയാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്.
കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഗര്‍ഭച്ഛിദ്രം നടത്തിയ വിവരം അറിഞ്ഞ അമ്മാവന്‍റെ സഹായത്തോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറടക്കമുള്ളവരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്യും. ഡോക്ടർക്കെതിരെ പോക്സോ കുറ്റം ചുമത്തുമെന്നാണ് വിവരം. പെൺകുട്ടി പീഡനത്തിനിരയായി എന്ന് മനസിലായിട്ടും വിവരം മറച്ച് വച്ചതിനാണ് ഡോകടർക്കെതിരെ നടപടി. സൗഹൃദം നടിച്ചെത്തിയവരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കേസിൽ കൂടുതൽ പേര്‍ ഇനിയും പ്രതി ചേർക്കപ്പെടുമെന്നാണ് പൊലീസ് നൽകുന്ന വിവരം.