കൊറോണയെ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ: കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കുന്നു: ഗുരുതരമായവരെ ചികിത്സിക്കാൻ വെന്റിലേറ്ററുകളും നിർമിക്കും

കൊറോണയെ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ: കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കുന്നു: ഗുരുതരമായവരെ ചികിത്സിക്കാൻ വെന്റിലേറ്ററുകളും നിർമിക്കും

സ്വന്തം ലേഖകൻ

ഡൽഹി: കൊറോണ വൈറസിനെ തുരത്താൻ ഇന്ത്യൻ റെയിൽവേയും. രാജ്യത്തെ വിദൂരമായ ഗ്രാമീണ മേഖലകളിൽ കോറോണ രോഗത്തെ തുടർന്ന് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കാൻ ട്രെയിനുകളുടെ കോച്ചുകൾ വിട്ടുനൽകാനൊരുങ്ങുകയാണ് റെയിൽവെ.

 

ഇതിനൊപ്പം റെയിൽവേയുടെ കീഴിലുള്ള ഫാക്ടറികളിൽ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിർമിക്കും.രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാൽ ഗ്രാമങ്ങളക്കമുള്ള വിദൂര ദേശങ്ങളിൽ ആരോഗ്യരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്
നടപടി.

 

ഇതുസംബന്ധിച്ച നിർദ്ദേശം റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവുമായി നടത്തിയ വീഡിയോ കോൺഫറൻസിനിടെ നൽകി. കപൂർത്തല റെയിൽവേ കോച്ച് ഫാക്ടറിയിൽ ഇനി തത്കാലത്തേക്ക് എൽ.എച്ച്.ബി കോച്ചുകളെ ഐസൊലേഷൻ വാർഡുകൾ ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാകും നടക്കുക.

 

ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് രോഗികൾക്കാവശ്യമായ വെന്റിലേറ്ററുകൾ നിർമിക്കുക. കൊറോണയെ നേരിടാൻ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കാര്യങ്ങൾ ഇതിനുമപ്പുറത്തേക്ക് കടക്കുകയാണെങ്കിൽ അതിനെ നേരിടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് റെയിൽവേയും മറ്റ് വകുപ്പുകൾക്കൊപ്പം അടിസ്ഥാന സൗകര്യമൊരുക്കാൻ തയാറാകുന്നത്.

 

അതേസമയം രാജ്യത്ത് ആവശ്യമായതിനേക്കാൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ വെന്റിലേറ്ററുകൾ ലഭ്യമായിട്ടുള്ളു. സങ്കീർണമായ ഈ ജീവൻ രക്ഷാ ഉപകരണം നിർമിച്ചെടുക്കൽ റെയിൽവേയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ഇതിനുള്ള ശ്രമങ്ങൾ നടക്കുയാണ് നിലവിൽ.