
സ്വന്തം ലേഖകൻ
കൽപ്പറ്റ: വയനാട്ടിൽ കുരങ്ങു പനി ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. രണ്ടു മാസത്തിനിടയ്ക്ക് ജില്ലയിൽ കുരങ്ങു പനി ബാധിച്ചവരുടെ എണ്ണം ഒമ്പതായി വർദ്ധിച്ചു. ഈ സാഹചര്യത്തിൽ കുരങ്ങു പനിക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു.
വനത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലും പട്ടിക വർഗ്ഗ സങ്കേതങ്ങളിലും താമസിക്കുന്നവർക്കുണ്ടാകുന്ന പനി കരുതലോടെ കാണണം. പനി, മറ്റ് അസുഖങ്ങളുടെ വിവരങ്ങൾ എന്നിവ അടിയന്തിരമായി ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം. ട്രൈബൽ പ്രമോട്ടർമാരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ കേന്ദ്രങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ നൽകാൻ സജ്ജമായിരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വനത്തിനുള്ളിൽ ജോലിക്ക് പോകുന്നവരും വനവിഭവങ്ങൾ ശേഖരിക്കുന്നവരും നിർബന്ധമായും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കുരങ്ങുപനി പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ കലക്ട്രേറ്റിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏഴ് പേർക്കായിരുന്നു പനി ബാധിച്ചത്. ഇതിൽ രണ്ടു പേർ മരണപ്പെടുകയും ചെയ്തു. അതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.