പിഴ ഈടാക്കിയ ശേഷം രസീത് കീറിയെറിഞ്ഞു, പിഴത്തുക കോടതിയിൽ അടച്ചില്ല : ലീഗൽ മെട്രോളജി വകുപ്പിൽ വൻ കൃത്രിമം ; ചങ്ങനാശ്ശേരിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കടകളിൽ നടത്തിയ പരിശോധനയിൽ പിഴ ഈടാക്കിയ ശേഷം രസീത് ഉദ്യോഗസ്ഥർ തന്നെ കീറിയെറിഞ്ഞു. പിഴത്തുക കോടതിയിലും അടച്ചില്ല. ജില്ലയിലെ ലീഗൽ മെട്രോളജി വകുപ്പിൽ വൻ അഴിമതി. ചങ്ങനാശ്ശേരിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്.

കഴിഞ്ഞ ദിവസങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താതെ വസ്തുക്കൾ പായ്ക്ക് ചെയ്ത് വിതരണം നടത്തുന്നുവെന്ന് കണ്ടെത്തുകയും രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു. മതിയായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ച് ചങ്ങനാശ്ശേരി ഐ.സി.ഒ ജംഗ്ഷനിലുള്ള ന്യൂ ട്രീഡ്‌സ് ഓട്ടോമൊബൈൽ വ്യാപാര സ്ഥാപനത്തിൽ നിന്നും 24000 രൂപയും ആദിത്യ ടവറിലുള്ള വെട്ടിക്കാട്ട് മറ്റം
എന്ന പെയിന്റിംഗ് വ്യാപാരസ്ഥാപനത്തിൽ നിന്നും പതിനായിരം രൂപയും പിഴയായി ഈടാക്കിയിരുന്നു. കടയുടമകൾ പിഴത്തുക ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ പിഴ അടച്ചതിന്റെ രസീത് ഉദ്യേഗസ്ഥർ അപ്പോൾ തന്നെ കീറി കളയുകയായിരുന്നുവെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം ചങ്ങനാശ്ശേരി ലീഗൽ മെട്രോളജി വകുപ്പ് ഇൻ ചാർജ്ജ് ഓഫീസറായ ആർ. സുധ നടത്തിയ പരിശോധനയിൽ ഈ പിഴത്തുക കോടതിയിൽ അടച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരിയിൽ പരിശോധന നടത്തിയ ലീഗൽ മെട്രോളജി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ആർ.സുധ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചങ്ങനാശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രേഖകൾ നശിപ്പിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ ഐ.പി.സി സെക്ഷൻ 407, 477 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.