
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പന്നിപ്പനിയെ തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതോടെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ ബംഗാളിലെ ബിജെപി റാലി ഉപേക്ഷിച്ച് മടങ്ങി. ആരോഗ്യ സ്ഥിതി ഗുരുതരമായെന്നും, ഇനി റാലികളിൽ പങ്കെടുക്കുന്നത് അപകടമാണെന്നും ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് അമിത്ഷാ ബംഗാളിലെ റാലി ഉപേക്ഷിച്ച് മടങ്ങിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിനിടെ ജനപങ്കാളിത്തം കുറയുമെന്ന ഭീഷണിയെ തുടർന്ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരുന്ന റാലിയും ഉപേക്ഷിച്ചിട്ടുണ്ട്. ഇതോടെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരണം നടത്തുന്ന മോദി – അമിത്ഷാ അച്യുതണ്ടിനെതിരെ ആർഎസ്എസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇതാണ് മോദിയുടെ റാലിയിൽ ആളുകുറയുന്നതിന്റെ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രാമക്ഷേത്ര നിർമ്മാണം അടക്കമുള്ള ആർഎസ്എസ് നയങ്ങളോടു അമിത്ഷായും മോദിയും മുഖം തിരിഞ്ഞ് നിൽക്കുന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കോർപ്പറേറ്റുകളുടെ വികസനത്തിനു വേണ്ടിയാണ് മോദിയും അ്മിത്ഷായും പ്രവർത്തിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇരുവരും അംബാനി അദാനി കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കു വേണ്ടി ഇവരുടെ പാവയായി മാറിയെന്നും ആർഎസ്എസിന് ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ രണ്ടു പേരെയും രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തുന്നതിനും, തിരികെ സംഘത്തിലേയ്ക്ക് വിളിക്കുന്നതിനുമാണ് ആർഎസ്എസ് ആലോചിക്കുന്നത്.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ കൊൽക്കത്ത ബ്രിഗേഡ് മൈതാനത്ത് നടത്താനിരുന്ന റാലി മാറ്റിവെച്ചു. ആദ്യം ജനുവരി 23-ന് നടത്താനിരുന്ന റാലി ജനുവരി 29-ലേക്കും പിന്നീട് ഫെബ്രുവരി എട്ടിലേക്കും മാറ്റുകയായിരുന്നു.
എന്നാൽ, ഫെബ്രുവരി എട്ടിനും പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലി നടക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് സ്ഥിരീകരിച്ചു. ബ്രിഗേഡിലേക്കെത്തില്ലെങ്കിലും ജനുവരി 28-ന് സിലിഗുഡിയിലും 31-ന് ഠാക്കൂർനഗറിലും ഫെബ്രുവരി എട്ടിന് അസൻസോളിലും മോദി റാലികളിൽ പ്രസംഗിക്കുമെന്ന് ഘോഷ് പറഞ്ഞു.






