നടിയെ അക്രമിച്ച കേസ്: സര്‍ക്കാരിനും സിബിഐക്കും നോട്ടീസ്

Spread the love

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും സി.ബി.ഐക്കും നോട്ടീസയക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. കേസിന്റെവിചാരണ നീട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഹരജിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം പക്ഷപാത പരമായാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് ദിലീപിന്റെ വാദം. എ.ഡി.ജി.പി അടക്കമുള്ളവര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. ഹരജി വീണ്ടും അടുത്ത മാസം നാലിന് പരിഗണിക്കും.

video
play-sharp-fill

കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈകോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട സത്യം പുറത്തു വരണമെങ്കില്‍ സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്ത സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ ആദ്യ പ്രതികള്‍ കെട്ടിച്ചമച്ച നുണയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതെന്ന് ഹരജിയില്‍ പറയുന്നു. ഇത് ദുരുദ്ദേശ്യപരമാണ്. ന്യായമായ അന്വേഷണവും വിചാരണയും ഭരണഘടന നല്‍കുന്ന അവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.