ഉരുള്‍ പൊട്ടല്‍: കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

ഉരുള്‍ പൊട്ടല്‍: കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: കരിഞ്ചോലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ തുടരുന്നു. കാണാതായവരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഏഴുപേരുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇവര്‍ക്കായുള്ള തിരച്ചിലിനിടെ ശരീര ഭാഗം കണ്ടെത്തി. ഇത് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ജാഫര്‍ എന്നയാളുടെതാണ് എന്ന സംശയമുണ്ട്. ജാഫറിന്റെ മൃതദേഹം ലഭിച്ചപ്പോള്‍ ശരീരത്തില്‍ ഒരു കാലുണ്ടായിരുന്നില്ല. ലഭിച്ച ശരീര ഭാവും കാലായതിനാല്‍ ഇത് ജാഫറിന്റെതാകാമെന്നാണ് നിഗമനം.

കരിഞ്ചോലയില്‍ അരകിലോമീറ്ററോളം ചുറ്റളവ് പ്രദേശം നക്കിത്തുടച്ച ദുരന്തത്തില്‍ അഞ്ച് വീടുകള്‍ തകര്‍ന്നു. കാണാതായവര്‍ക്കുവേണ്ടി രാത്രിയും തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. നാട്ടുകാര്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം പിന്നീട് ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനയും ഏറ്റെടുത്തു. വിവിധ ജില്ലകളില്‍നിന്ന് ഫയര്‍ഫോഴ്‌സ് സംഘം ദുരന്തമേഖലയില്‍ എത്തി.

മൂന്നു കുട്ടികളടക്കം ഏഴു പേരാണ് വ്യാഴാഴ്ച ഉരുള്‍പൊട്ടലില്‍ മരിച്ചത്. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹ്മാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്ബത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

Tags :