
കോട്ടയം: സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ യൂട്യൂബർ പിടിയില്‍.
വേളൂർ പതിനഞ്ചില്‍കടവ് സ്വദേശി ജെറിൻ (39) ആണ് അറസ്റ്റിലായത്. നവംബർ 30നാണ് സംഭവം. അതിജീവിതയെക്കുറിച്ച് ലൈംഗിക പരാമർശം നടത്തി ജെറിൻ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
‘വോയിസ് ഓഫ് മലയാളി’ എന്ന സമൂഹമാധ്യമ പേജിന്റെ ഉടമയാണ് ഇയാള്‍. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലില്‍ ലഭിച്ച അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക് വിഡിയോ ലിങ്കിന്റെ യുആർഎല്‍ പരിശോധിച്ച് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തില്‍ പ്രതി കോട്ടയം സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ കേസ് കോട്ടയം സൈബർ പൊലീസിനു കൈമാറുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ അതിജീവിതയെ വെളിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്ത കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കോഴിക്കോട് ചേളന്നൂർ സ്വദേശി പയ്യട സന്തോഷ് കുമാറിനെയാണ് (56) കോഴിക്കോട് റൂറല്‍ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടി. സംഭവത്തില്‍ സൈബർ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സന്തോഷ് കുമാറിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.



