
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; രണ്ട് ജാമ്യാപേക്ഷകള്‍ കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. സെക്രട്ടറിയേറ്റ്, ഡിജിപി ഓഫീസ് മാര്‍ച്ചുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രാഹുലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും.തിരുവനന്തപുരം സെഷൻസ് കോടതിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പൊലീസ് നടപടിക്കെതിരെ ഇന്ന് വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷൻ ബി വി ശ്രീനിവാസ് പങ്കെടുക്കുന്ന നൈറ്റ് മാര്‍ച്ചും നടക്കും. കഴിഞ്ഞ മാസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുലിന്റെ അറസ്റ്റുണ്ടായതും തുടര്‍ന്ന് റിമാൻഡില്‍ വിട്ടതും. ഈ മാസം 22വരെയാണ് രാഹുലിന്റെ റിമാൻഡ് കാലാവധി.
ഈ കേസില്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വിധി വന്നില്ലെങ്കിലോ അപേക്ഷ തള്ളിയാലോ രാഹുലിന് ജയിലില്‍ തുടരേണ്ടി വരും. പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അതിനിടെയാണ് മൂന്ന് കേസുകളില്‍ക്കൂടി രാഹുലിന്റെ ഫോര്‍മല്‍ അറസ്റ്റ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസും മ്യൂസിയം പൊലീസും രേഖപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ക്കൂടിയും ഡി.ജി.പി ഓഫീസിലേക്ക് നടന്ന മാര്‍ച്ചിനെതിരെയെടുത്ത കേസിലുമായിരുന്നു അറസ്റ്റ്. ഇതില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്നലെത്തന്നെ രാഹുലിന് ജാമ്യം ലഭിച്ചു. ഡിജിപി ഓഫീസ് മാര്‍ച്ചിനെതിരെയെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഇന്നത്തേക്ക് മാറ്റിയത്. ഈ ജാമ്യാപേക്ഷ തള്ളിയാലും രാഹുലിന് ജയിലില്‍ തുടരേണ്ടി വരും. ഒപ്പം പുതിയ റിമാൻഡ് കാലാവധിയും കോടതി പ്രഖ്യാപിക്കും. ഇതിനിടെ രാഹുലിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.
അതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷൻ ബി വി ശ്രീനിവാസ് ഇന്ന് കേരളത്തിലെത്തുന്നത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചില്‍ ശ്രീനിവാസ് പങ്കെടുക്കും.